Tuesday, September 28, 2010

കലാവാസന ജന്മസിദ്ധമോ?

ഗുരുകുലം എന്ന ബ്ലോഗിലെ കവിതയും ശാസ്ത്രജ്ഞന്മാരും എന്ന പോസ്റ്റിന് എഴുതിയ കമന്റുകൾ
*
*
*
വികലമായ പുനർവായനകളുടെ ദുരന്തഫലമാണ് ‘കവിതയും ശാസ്ത്രജ്ഞന്മാരും’ എന്ന ഈ പോസ്റ്റ്.

ലഭ്യമായ സംസ്കൃത ഭാഷാജ്ഞാനം കൊണ്ട് പ്രചീന കൃതികളെ ദുർ‌വ്യാഖ്യാനം ചെയ്യുന്നത് ഇന്നു പതിവായിരിക്കുന്നു. ‘ജന്മസിദ്ധമായ കഴിവുകൊണ്ടല്ല കവിതയെഴുതുന്നത്’ എന്ന അഭിപ്രായം ശ്ലോകകാരന്റെ തലയിൽ കെട്ടിവച്ചതു കണ്ട് ഞെട്ടിപ്പോയി! ആ അഭിപ്രായം കെട്ടിയെഴുന്നെള്ളിക്കാനുള്ള ബ്ലോഗുകാരന്റെ അവകാശത്തെ ആദരിച്ചുകൊണ്ടു തന്നെ പറയട്ടെ,  ശ്ലോകകാരൻ ഈ നീചവ്യാഖ്യാനത്തെ അംഗീകരിക്കില്ല.

കവിത്വം, മറ്റേതു കലയെയും പോലെതന്നെ ജന്മസിദ്ധമാണ് – പ്രയത്നസിദ്ധമല്ല. ജന്മനാ ആ ഗുണമുള്ളവന്, അതിനെ വായനയിലൂടെയും നിരന്തര രചനകളിലൂടെയും പരിപോഷിപ്പിച്ചെടുക്കാനാവും. ജന്മനാ കവിയല്ലാത്തവൻ എത്ര യത്നിച്ചിട്ടും ഫലമില്ല. ( ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു!) ജന്മസിദ്ധമായ കലാവാസന പ്രകടമാകാൻ ബാല്യകാലത്തേ രംഗത്തിറങ്ങേണ്ട കാര്യമൊന്നുമില്ല. പെൻഷൻ പറ്റിയ ശേഷം , കലാരംഗത്തേയ്ക്കിറങ്ങി പ്രശസ്തരായ എത്രയോ പേരുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ  മറ്റു മേഖലകളിൽ വ്യാപൃതരായിരുന്നു. സ്വന്തം കലാശേഷി, ഒരു പക്ഷേ തിരിച്ചറിഞ്ഞാൽ പോലും അതിനെ പരിപോഷിപ്പിക്കുന്നതിനു സമയം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ടാവില്ല. അതിനുള്ള സമയം ലഭിച്ചപ്പോൾ ആ ജന്മഗുണം ഉണരുന്നു. സാഹിത്യ രംഗത്തു മാത്രമല്ല്ല, സംഗീതം, ചിത്രരചന, ഫോട്ടോഗ്രഫി, എന്തിനേറെപ്പറയുന്നു, ഡ്രൈവിങ് രംഗത്തു പോലും നിരവധി ഉദാഹരണങ്ങളുണ്ട്. ഏതു കലാപഠനരംഗത്തും,  പഠിക്കുന്നവർക്കെല്ലാം കലാകാരന്മാരാകാൻ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനു യാതൊരു സങ്കീർണ്ണതയുമില്ല. എങ്ങും ആരും പഠിപ്പിച്ചില്ലെങ്കിലും യേശുദാസ് ഹൃദ്യമായി പാടിയേനേ. സാക്ഷാൽ ത്യാഗരാജ ഭാഗവതരും സ്വാതിയും ദീക്ഷിതരും ഗോവിന്ദമാരാരുമെല്ലാം ചേർന്ന് വർഷങ്ങൾ മെനക്കെട്ടു പഠിപ്പിച്ചാലും ഈയുള്ളവൻ ഒരു വരി പോലും പാടില്ല.  ഉറപ്പിച്ചു പറയട്ടെ, പ്രയത്നസിദ്ധമല്ല കലാഗുണം.

യഥാർത്ഥത്തിൽ, ഈ വസ്തുത തന്നെയാണ് ശ്ലോകകാരൻ അവതരിപ്പിച്ചിരിക്കുന്നത്. കവിത/ശ്ലോകം വായിച്ച് കാവ്യമർമ്മം ഗ്രഹിക്കുന്നതിന് അക്ഷരജ്ഞാനവും ഭാഷാജ്ഞാനവും മാത്രം പോരാ, സഹൃദയത്വം കൂടി വേണമെന്നാണ് ശ്ലോകകാരൻ അസന്ദിഗ്ധമായി പറയുന്നത്. കവിത ഭാഷാപ്രയോഗമാണെന്നു മനസ്സിലാക്കി, അമരകോശവും പാണിനീയവും കാണാതെ പഠിച്ച്, വ്യാകരണപരമായി സർവ്വഥാ സാധുവായ കുറേ വരികൾ എഴുതിയുണ്ടാക്കിയാൽ അത് കവിതയാകില്ല. ( പിതരം ഏവ………… ഏതി. )


തർക്കശാസ്ത്രപണ്ഡിതന്റെ പഴുതില്ലാത്ത വാക്കുകൾ കവിതയാകില്ല. ( ന ഭ്രാതരം താർക്കികം )

കവിത ഛന്ദസ്സിൽ ( വൃത്തത്തിൽ ) രചിക്കപ്പെടുന്നതാണെന്നു വച്ച്, വൃത്തനിയമങ്ങൾ കടുകിടെ തെറ്റാതെ എഴുതിയുണ്ടാക്കുന്നതെന്തും കവിതയാകില്ല. “മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ / പതിനാലിന്നാറു ഗണം, പാദം രണ്ടിലുമൊന്നു പോൽ / ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും / നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം‘ – എന്ന് കേക വൃത്തത്തിന്റെ ലക്ഷണം.

“കവിത/യെന്താ/ണെന്നു/യാതൊന്നു/മറി/യാതെ
                             കവിത/നിർ‌വ/ചിക്കാ/നിറങ്ങി/യല്പ/ബുദ്ധി“
മേൽക്കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക. ഛന്ദശാസ്ത്രപ്രകാരം ഈ ഈരടി വളരെ കൃത്യമാണ്. 3,2,2,3,2,2 എങ്ങനെ അക്ഷരസംഖ്യയുള്ള ആറു ഗണങ്ങളിൽ ആകെ പതിനാലക്ഷരങ്ങൾ. രണ്ടു പാദങ്ങളിലും ( ഈരടിയുടെ രണ്ടു വരികളിലും) അക്ഷരസംഖ്യ ഒന്നു തന്നെ. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലുമുണ്ട്. നടുക്ക് (ഏഴാമക്ഷരത്തിനു ശേഷം) യതി (ചെറിയ നിർ‌ത്ത്) യുമുണ്ട്. ഏതു ഛന്ദശാസ്ത്രകാരനും ഈ വരികൾ കേകയാണെന്നുറപ്പിച്ചു പറയും, സംശയമില്ല. പക്ഷേ, ഇത് കവിതയല്ല!  ഈ വരികളിൽ കവിതയില്ല. അല്പം താളബോധമുള്ള ആർക്കും ഏതു ഛന്ദസ്സിന്റെ താളത്തിലും വരികൾ കെട്ടിയുണ്ടാക്കാം. (സിനിമാപ്പാട്ടിന്റെ പാരഡിയുണ്ടാക്കുന്നതു പോലെ ). ഛന്ദശാസ്ത്രപ്രകാരം ശരിയാണെന്നു വച്ച് അവ കവിതയാകില്ല. ഛന്ദസ്സിലെ കടും‌പിടിത്തം കവിതയുണ്ടാക്കില്ല. വേണ്ടി വന്നാൽ ഗദ്യത്തിലും ( !) കവിതയാകാം.  ഛന്ദസ്സാണു കവിതയെന്നു നിർബന്ധം പിടിക്കുന്നവനിൽ നിന്ന്, ചണ്ഡാലനിൽ നിന്നെന്ന പോലെ കവിത മാറി നിൽക്കും. (ചണ്ഡാലവത്…………ഗച്ഛതി)


കാവ്യമീമാംസാപണ്ഡിതന് കവിതയെഴുതാനാവണമെന്നില്ല. ശബ്ദവും ധ്വനിയുമെല്ലാം അരച്ചു കലക്കിക്കുടിച്ചവൻ മികച്ച കവിയാകില്ല. മലയാളത്തിലെ മഹാന്മാരായ കവികളുടെ കൂട്ടത്തിൽ ഏ.ആറിനെ പരിഗണിക്കാറില്ലല്ലോ. എന്നാൽ, ആശാനും ചങ്ങമ്പുഴയും ഒക്കെ മീമാംസയിലെ വ്യുല്പത്തി കൊണ്ടല്ല ശ്രേഷ്ഠകവികളായി ഗണിക്കപ്പെടുന്നത്. മീമാംസാപണ്ഡിതൻ പ്രയോഗശേഷിയില്ലാത്ത നപുംസകമത്രേ. (മീമാംസാ…….ആദരാ)

എന്നാൽ കവിതാഗുണമുള്ളവരെ കവിതാകാന്ത സ്വയം വരിക്കുന്നു! ‘സ്വയം വരിക്കുന്നു’ ( സ്വയം വൃണീതേ) എന്നത് അടിവരയിട്ട് ആവർത്തിച്ച്, മനസ്സിലാക്കണം. കവിതാകന്യകയെ വരിക്കാൻ എത്ര കൊല്ലം അധ്വാനിച്ചിട്ടും, പുറകേ നടന്നിട്ടും, തപസ്സു ചെയ്തിട്ടും കാര്യമില്ല. അങ്ങോട്ടു പുറപ്പെട്ടുചെല്ലുന്നവരെ വരിക്കുന്നവളല്ല ആ വരകന്യക. അവൾ വരണമാല്യവുമായി തേടി വരുന്നവളാണ്. കാവ്യകന്യകയുടെ കയ്യിൽ നിന്നു മാല പിടിച്ചു വാങ്ങി സ്വയം കഴുത്തിലിടാൻ അവിരാമം ശ്രമിക്കുന്നവനല്ല;  കാവ്യകന്യകയുടെ ഹാരാർപ്പണം (ജന്മനാ!) നേടിയവൻ മാത്രമേ കവിയാവുകയുള്ളൂ എന്നാണ് ശ്ലോകകാരൻ സന്ദേഹലേശമെന്യേ വ്യക്തമാക്കുന്നത്.


പടച്ചുണ്ടാക്കുന്ന പാണ്ഡിത്യം കാവ്യരചനയ്ക്കു മാത്രമല്ല കാവ്യാസ്വാദനത്തിനും പ്രയോജനപ്പെടുകില്ലെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.                                                                                                                               


പ്രിയ ഉമേഷ് ഭായീ,
എന്റെ നോട്ടപ്പിശകാവാം, നേരത്തേ കമന്റെഴുതിയപ്പോൾ താങ്കളുടെ പേര് എനിക്കു കണ്ടെത്താനായില്ല.. ക്ഷമിക്കുക.

ഞാൻ ആദ്യമായാണ് താങ്കളെ വായിക്കുന്നത്. ‘റിട്ടയർ‌മെന്റ് കലാജീവിതം’ ഞാൻ സൂചിപ്പിച്ചത് ഉദാഹരണം എന്ന നിലയിൽ മാത്രമാണ്. കലാശേഷി ജന്മനാ ലഭിച്ച വ്യക്തികൾക്ക്  നിത്യാഭ്യാസത്തിലൂടെ അതിനെ വളർത്തിയെടുക്കാമെന്ന എന്റെ വാദത്തെ വിശദമാക്കുന്നതിനു വേണ്ടി. ഇതു മനസ്സിലാക്കാൻ ഏതെങ്കിലും കലാധ്യാപകരോടു സംസാരിക്കുകയായിരിക്കും എളുപ്പം. ജന്മവാസനയില്ലാതെ, വെറും സ്റ്റൈലിനു പഠിക്കാൻ വരുന്നവരെ സഹിക്കുന്നത് അവരാണല്ലോ.

‘ജന്മഗുണം’ എന്ന പദത്തെ താങ്കൾ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. ‘ജന്മനായുള്ള ഗുണം’ എന്നാണ് ഞാനർത്ഥമാക്കിയത്. ‘കുലീനത’യെപറ്റിയുള്ള സൂചനകൾ അതിലില്ല എന്നു ഉറപ്പിച്ചു പറയട്ടെ.

വർഷങ്ങൾ കഷ്ടപ്പെട്ടു നടത്തുന്ന സംഗീതാഭ്യസനവും ശിക്ഷണവും കൊണ്ടൊന്നും കലാകാരൻ ഉണ്ടാവില്ല. യേശുദാസ് ജന്മനായുണ്ടായിരുന്ന കലാവാസനയെ പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുത്തു. മറിച്ചാണെങ്കിൽ, മലയാളം എം. എ. ക്കാരെല്ലാം മഹാകവികളാവേണ്ടേ?  ‘തലേവര’ എന്ന സംഗതി ഞാൻ പരാമർശിച്ചിട്ടേയില്ലല്ലോ?  ‘ജന്മസിദ്ധം’ എന്നു ഞാൻ പറഞ്ഞു. തലേവര, ദൈവാധീനം, മുജ്ജന്മസുകൃതം തുടങ്ങിയവ എന്റെ വാദങ്ങളല്ല. ഒന്നു ചോദിച്ചോട്ടേ : ഇക്കണ്ട ഭാഗവതന്മാരെല്ലാം കൂടി ശ്രമിച്ചാൽ താങ്കളെ ഒരു സംഗീതജ്ഞനാക്കാനാവുമോ? ലോകത്തിലെ മുഴുവൻ ചിത്രകലാധ്യാപരും ശ്രമിച്ചാൽ താങ്കൾ രവിവർമ്മയാകുമോ? ആരെങ്ങനെ ശ്രമിച്ചാലും താങ്കളുടെ ജന്മവാസനയ്ക്കനുസരിച്ചേ ഫലമുണ്ടാവുകയുള്ളൂ. സംശയമുണ്ടെങ്കിൽ  ഏതെങ്കിലും കലാവിദ്യാലയത്തിൽ ചെന്ന് വായ്പ്പാട്ട്, മൃദംഗം, തബല, ഹർമ്മോണിയം, വയലിൻ, ഡ്രംസ്, വീണ , ഓടക്കുഴൽ, ഗഞ്ചിറ കോഴ്സുകൾക്കെല്ലാം ചേർന്നു നോക്കൂ.

@സുനിൽ പണിക്കർ
വരയിൽ സ്പെഷ്യലൈസ് ചെയ്തതിനു ശേഷം മാത്രമാണോ താങ്കൾ വരച്ചു തുടങ്ങിയത്? അല്ല, എന്നു തന്നെയല്ലേ ഉത്തരം? ജന്മസിദ്ധമായ കഴിവില്ലാത്തവർക്കും ഏതു കലയും അഭ്യസിക്കാം. ആരെതിർക്കാൻ! പക്ഷേ, അവർക്കത് സ്വായത്തമാവില്ല. എന്തെങ്കിലും കാട്ടിക്കൂട്ടാമെന്നല്ലാതെ അവരുടെ ‘സൃഷ്ടി’  ഒരു കലാരൂപമാവില്ല.

ഫോട്ടോഗ്രഫിയും ഡ്രൈവിങ്ങും ടെക്നിക്കലാണെങ്കിലും കലകൾ തന്നെ. കമ്പ്യൂട്ടറിൽ മൌസുകൊണ്ടു വരയ്ക്കുന്നതും ടെക്നിക്കൽ തന്നെ. പക്ഷേ, ‘ടെക്നിക്ക’റിയാവുന്നതു കൊണ്ട് കലാകാരന്മാരുണ്ടാവില്ല.  വിക്ടർ ജോർജ്ജ് ഉപയോഗിച്ചിരുന്നത് നിക്കോൺ എഫ്. എം.2 എന്ന മാനുവൽ ക്യാമറയാണ്.അതിലും മികച്ച ക്യാമറകൾ ഉപയോഗിച്ചിരുന്ന മറ്റു പ്രസ്സ്ഫോട്ടോഗ്രാഫർമാർക്കൊപ്പം ഒരേ സംഭവത്തിന്റെ ഫോട്ടോകൾ അദ്ദേഹം എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോകളേക്കാൾ കാലാതിവർത്തിയായ മേന്മകൾ വിക്ടറിന്റെ ഫോട്ടോകൾക്കുണ്ടായത്, മനോരമ അദ്ദേഹത്തിന്  ഉപദേശിച്ചുകൊടുത്ത വല്ല ‘പത്തൊൻപതാമത്തെ അടവിന്റെ’യോ , ‘ദിവ്യായുധപ്രയോഗ’ത്തിന്റെയോ സഹായത്താലാണോ?

No comments:

Post a Comment