Wednesday, February 16, 2011

ഈ കുറ്റവാളികളെ.............

പത്രങ്ങളിൽ വിശദമായ വാർത്തകളാണ് ആ കുറ്റകൃത്യങ്ങളെക്കുറിച്ച്. പ്രതികൾ ‘പരിചയസമ്പന്ന’രായ സ്ഥിരം കുറ്റവാളികൾ. അപ്രതീക്ഷിതമായി കുറ്റകൃത്യങ്ങളിലേർപ്പെട്ടുപോയവരല്ല അവർ. സ്ഥിരം കുറ്റകൃത്യത്തൊഴിലാളികളാണവർ.

ഗോവിന്ദച്ചാമി ട്രെയിനിൽ യാത്ര ചെയ്ത് മോഷണവും മാനഭംഗവും സ്ഥിരമായി നടത്തുന്നു. ഇതിനു മുൻപ് പിടിയിലായിട്ടുണ്ട്. ജയിലിൽ പോയി, തിരിച്ചു വന്നു, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഒരു കൈ ഇല്ലാതായത് ഒരു പ്രശ്നമേയല്ല അയാൾക്ക്.

 സബീർ ഒട്ടും വ്യത്യസ്തനല്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമ. മോഷണം സ്ഥിരം തൊഴിൽ. പ്രായമേറിയ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ. പാലത്തിലൂടെ നടന്നു പോയ യുവതിയുടെ മാല കവർന്നത്, കുഞ്ഞിനെ എടുത്ത് ആറ്റിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ്. നിരവധി മോഷണങ്ങളിലും മാനഭംഗങ്ങളിലും പ്രതി.

ഇവരെല്ലാം ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെയൊരു ദിവസം ഇവർ വിചാരണ ചെയ്യപ്പെടും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുമെന്ന് തീർച്ചയാണ്.  പക്ഷേ, അധികനാളൊന്നും നീണ്ടുനിൽക്കില്ല ആ ശിക്ഷാകാലം. ഇടയ്ക്കിടെ പരോൾ ലഭിച്ചും ശിക്ഷാകാലം പെട്ടന്നവസാനിച്ചും ഒക്കെ അവർ പുറത്തിറങ്ങും. ജയിൽ‌വാസകാലത്തെ സൌഹൃദങ്ങളിലൂടെ  ലഭിച്ച വിദഗ്ധോപദേശം കൂടി മുതലാക്കി കൂടുതൽ ഊർജ്ജസ്വലതയോടെ അവർ ‘ഫീൽഡി’ലുണ്ടാകും.

സാധാരണ പൌരന്റെ ജീവനും സ്വത്തിനും ആരാണു വിലയിടുന്നത്? സ്വത്തിനു സംരക്ഷണം ലഭിക്കുന്നതു പോട്ടെ; പക്ഷേ, ജീവനും മാനത്തിനും എന്താണു ഗതി? ആരാണവരെ പരിഗണിക്കുക? കുറച്ചു വർഷങ്ങൾക്കു മുമ്പ്, തിരുവനന്തപുരം വിഴിഞ്ഞത്ത് ബാലികയെ മാനഭംഗപ്പെടുത്തിക്കൊന്നത്, അതിനൊരു കൊല്ലം മുമ്പ് മറ്റൊരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നയാളാണ്. പക്ഷേ, ആദ്യ കേസിൽ കോടതി അയാളെ വെറുതേ വിട്ടിരുന്നു! രണ്ടാമത്തെ കേസിലും അയാൾ  ഇപ്പോൾ പുറത്തിറങ്ങിക്കാണും.

ഞാൻ ചിന്തിച്ചു പോവുകയാണു സുഹൃത്തേ: നമ്മുടെ ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതേണ്ടേ? കണ്ണിനു കണ്ണും പല്ലിനു പല്ലും വേണ്ട. എന്നാലും സമൂഹത്തിന്, സാധാരണ പൌരന് അപായകരമായ ഇത്തരം സ്ഥിരം കുറ്റവാളികൾ ഒരിക്കലും തിരിച്ചു സമൂഹത്തിൽ സ്വതന്ത്രരായെത്തി ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതായ തിരുത്തലുകൾ നമ്മുടെ ശിക്ഷാനിയമങ്ങളിൽ വരുത്തേണ്ടതല്ലേ? ജയിലിടിഞ്ഞാലും ഇവരൊന്നും പുറത്തു വരില്ലെന്ന് നാം ഉറപ്പാക്കേണ്ടതല്ലേ?

Monday, February 14, 2011

ബ്ലോഗിനെപ്പറ്റി എൻ. എസ്. മാധവൻ

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ഫെ.20-26, ലക്കം 50) പ്രസിദ്ധ എഴുത്തുകാരൻ ശ്രീ എൻ. എസ്. മാധവനുമായി ശ്രീ എ.കെ. അബ്ദുൽ ഹക്കിം നടത്തിയ ഇന്റർവ്യൂ  പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘ഇ-വായന’യെക്കുറിച്ച് ഹക്കിം ഉന്നയിച്ച ചോദ്യത്തിനു എൻ.എസ്. മാധവൻ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു:

        “ടെക്നോളജിയുമായി വലിയ ബന്ധമുള്ള സംഗതിയല്ല സാഹിത്യം. ആദ്യമൊക്കെ ഞാനും അങ്ങനെയൊക്കെ കരുതിയിരുന്നതെങ്കിലും ഇപ്പോഴെനിക്ക് തോന്നുന്നത് ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ്. ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ? ബ്ലോഗിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മാധ്യമമാണ് ബ്ലോഗ്.”

“സെൽഫ് പബ്ലിഷിങ് സാധ്യമായി എന്നത് ശരിയാണെങ്കിലും സ്വീകരിക്കാനാളുണ്ടോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.”

---    പ്രിയ  ബ്ലോഗർമാരേ, എന്നെസ് മാധവന്റെ അഭിപ്രായം അസംബന്ധമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയുമോ? മീറ്റും ഈറ്റും ഒക്കെയായി നാം പാഞ്ഞു നടക്കുമ്പോൾ ഈ അഭിപ്രായങ്ങൾ കേട്ടില്ലെന്നു നടിക്കാനാവുമോ? നാം ഒന്നു തിരിഞ്ഞു നോക്കേണ്ടേ?