ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനു സീറ്റില്ല. അക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനല്ല ഞാൻ മുതിരുന്നത്. സീറ്റുകാര്യം ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. സീറ്റു നിഷേധത്തെക്കുറിച്ച് വിവിധ വ്യക്തികളുടെ പ്രതികരണങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അതിലൊരാളുടെ പ്രതികരണമാണീ കുറിപ്പിനു പ്രചോദനം.
കിളിരൂർ കേസിലെ ഇര ശാരിയുടെ പിതാവിന്റെ അഭിപ്രായത്തിൽ വീയെസ്സിനു സീറ്റു നിഷേധിച്ചതു നന്നായി എന്ന ധ്വനിയുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ കാര്യത്തിൽ ആത്മാർത്ഥതയും അന്തസ്സും കാട്ടിയില്ല എന്ന് അദ്ദേഹം പറയുന്നു. ക്ലിഫ് ഹൌസിലും സെക്രട്ടറിയേറ്റ്പടിക്കലും ഉപവാസമിരിക്കാൻ ചെന്ന തങ്ങളെ വീയെസ് പരിഗണിച്ചില്ല എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയം മാറ്റിവച്ചു ചിന്തിക്കുക : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രീ സുരേന്ദ്രന് എന്തവകാശമാണുള്ളത്? പെണ്മക്കളെ സൂക്ഷ്മതയോടെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇങ്ങോട്ടു വന്നുകയറിയ ദുരന്തമല്ല ശാരിയുടേത്. മറിച്ച്, മാതാപിതാക്കളുടെ സൂക്ഷ്മതക്കുറവു കൊണ്ട് ക്ഷണിച്ചു വരുത്തപ്പെട്ടതാണാ ദുരന്തം. മകളെ കലാകാരിയാക്കാൻ തുനിഞ്ഞിറങ്ങുന്ന ഏതു മാതാപിതാക്കൾക്കും പാഠമാകേണ്ട ദുരന്തം. മകൾ എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിനു പോകുന്നു, അവളുടെ ആടയാഭരണങ്ങൾ എവിടെ നിന്നു ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടന്ന് ഒടുവിൽ സ്വയംകൃതാനർത്ഥങ്ങൾക്ക് ഇരയായിക്കഴിയുമ്പോൾ ഭരണാധികാരിയെ കുറ്റം പറയുന്നതിൽ ഒരർത്ഥവുമില്ല.
രാഷ്ട്രീയക്കാർക്ക് സുരേന്ദ്രനോടോ മകളോടോ യാതൊരു സഹതാപവുമില്ല. തെരഞ്ഞെടുപ്പു കഴിയുമ്പോൾ അവർ ശാരിയെ മറക്കും. നമ്മളുടെ മക്കളുടെ നല്ലഭാവി രാഷ്ട്രീയക്കാരുടെയോ ഭരണാധികാരികളുടെയോ ഉത്തരവാദിത്വമല്ല. അവരുടെ ജീവിതത്തിന്റെ നന്മതിന്മകൾ അനുഭവിക്കേണ്ടത് നാം മാത്രമാണെന്നത് നമുക്കു മറക്കാതിരിക്കാം.