പ്രതികരിക്കാൻ മാത്രം.... പ്രതികരിക്കാൻ വേണ്ടി പ്രതികരിക്കാനല്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ..!
Wednesday, December 21, 2011
Wednesday, November 30, 2011
ധൈര്യമുണ്ടോ, മുല്ലപ്പെരിയാറ്റില്‍ വരാന്‍?
കേരളത്തിന്റെ പൊതുവികാരമായി മുല്ലപ്പെരിയാര്‍ വളരുകയാണ്. അരനൂറ്റാണ്ട് മുന്നേ കാലഹരണപ്പെട്ട ഒരു അണക്കെട്ടിനു മുന്നില്‍ ഭയന്നു ജീവിക്കേണ്ടി വരുന്ന ഒരു ജനതയ്ക്ക് മുഴുവന്‍ കേരളത്തിന്റെയും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, ആബാലവൃദ്ധം മനുഷ്യര്‍ -അതെ മനുഷ്യര്‍- സമരവേദിയിലേക്കു പ്രവഹിക്കുകയാണ്. ഇതുവരെ മിണ്ടാതിരുന്ന പാര്‍ട്ടികള് പോലും ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതിരിക്കാന്‍ അനക്കം വച്ചുതുടങ്ങി.
അണപൊട്ടുന്ന വെള്ളം വെറുമൊരു വെള്ളപ്പൊക്കമല്ല സൃഷ്ടിക്കുന്നത്. ഉരുള്‍പൊട്ടലുകളിലെപ്പോലെ, മലകളെ തകര്‍ത്തെറിഞ്ഞ്, മണ്ണും പാറകളും ചെളിയുമായി പാഞ്ഞ് വന്ന് പ്രദേശങ്ങളെ മുഴുവന്‍ വീണ്ടെടുക്കാനാവാത്ത വിധം മൂടിക്കളയും. ഇതറിയാവുന്നതിനാലാണ് മറ്റു പ്രദേശങ്ങളിലുള്ളവരേക്കാള് ഹൈറേഞ്ചുകാര്‍ക്ക് ഭീതി നിറയുന്നത്.
ഉറക്കം വരാതെ, ആസന്നദുരന്തത്തിനു മുന്നില്‍ക്കഴിയുന്ന പ്രദേശവാസികളെ ആശ്വസിപ്പിക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ തീര്‍ച്ചയായും പ്രശംസനീയം തന്നെ. എങ്കിലും, തിരുവനന്തപുരത്തും ചാനല്‍സ്റ്റുഡിയോകളിലും എറണാകുളത്തും ഒക്കെ നിന്ന് വാചകമഠിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഡല്‍ഹിയിലിരുന്ന് 'ഇടപെടാന്‍ തയ്യാറെടുക്കാന്‍'ഒട്ടുമേ ബുദ്ധിമുട്ടില്ല.
യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കൊക്കെ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഒരു ദിവസമെങ്കിലും ഇവര്‍ വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ക്യാംപു ചെയ്യട്ടെ. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ ആശ്വസിപ്പിക്കട്ടെ.
'ആശങ്ക വേണ്ട' എന്ന് ദൂരെ നിന്ന് പറയുന്നവര്‍ക്ക് ധൈര്യമുണ്ടോ, മുല്ലപ്പെരിയാറ്റില്‍ വരാന്‍??
Friday, November 25, 2011
ജോണ്‍ ബ്രിട്ടാസ്, ഇതാണോ മര്യാദ...?
പതിവുപോലെ, വൈകിയാണു ഞാന്‍ ഏഷ്യാനെറ്റിന്റെ 'നമ്മള്‍ തമ്മില്‍' കണ്ടത് - നെറ്റില്‍. മലയാള സിനിമയുടെ പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ച: 'മലയാളസിനിമ വഴിത്തിരിവിലോ പെരുവഴിയിലോ?' വിഷയത്തില്‍ പ്രതികരണനു താല്പര്യമൊന്നുമില്ല. പക്ഷേ, ആ ചര്‍ച്ചയെപ്പറ്റി ഇവിടെയെഴുതാന്‍ എന്നെ പ്രേരിതനാക്കുന്ന വസ്തുത വേറൊന്നാണ്.
'നമ്മള്‍ തമ്മി'ലിന്റെ അവതാരകനായ ശ്രീ ജോണ്‍ ബ്രിട്ടാസ് ചില്ലറക്കാരനൊന്നുമല്ലെന്ന് എനിക്കറിവുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേ ആള്‍ പുലിയായിരുന്നെന്ന് പലേടത്തു നിന്നും കേട്ടിട്ടുണ്ട്. പിന്നീട് കൈരളിയിലെ സിംഹമായി വന്നകാലവും വാണകാലവും ഓര്‍മ്മയുണ്ട്. അവിടെനിന്ന് ഒരുനാള്‍ മാധ്യമഭീമന്റെ ഡോക്കില്‍ ചാടിവീഴുകയായിരുന്നത്രേ. എന്തിനു ജനതയുടെ ആത്മാവിഷ്കാരം അവസാനിപ്പിച്ചു എന്നതിന്, മര്‍ഡോക്ക് കൊടുക്കുന്ന ശമ്പളം വലുതാണ് എന്നതുതന്നെയായിരിക്കും ഉത്തരം എന്നു തോന്നുന്നു. ആ നിലപാട് തെറ്റാണെന്ന് പ്രതികരണന്‍ ഒരിക്കലും പറയുകയില്ല. എവിടെ നിന്നാലും ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് -തെറ്റോ ശരിയോ ആയ- ചില പ്രതീക്ഷകള്‍ എനിക്കുണ്ടായിരുന്നു. അവ വീണ്ടും തകരുന്നതിന്റെ അമ്പരപ്പാണീ കുറിപ്പ്.
മലയാളസിനിമ ഏതു വഴിയിലാണെന്നറിയാന്‍ ബ്രിട്ടാസ് നടത്തിയ ചര്‍ച്ചയില്‍ പ്രധാനികള്‍ എട്ടുപേരായിരുന്നു: സംവിധായകന്‍ ഹരികുമാര്‍, സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി, സംവിധായകന്‍ ദീപു കരുണാകരന്‍, നടന്‍ എം. ആര്‍. ഗോപകുമാര്‍, അഭിനേത്രി പാര്‍വ്വതി, കെ.എസ്.എഫ്.ഡി.സി.ചെയര്‍മാന്‍ സാബു ചെറിയാന്‍, ഫിലിം എക്സിബിറ്റേര്‍സ് ഫെഡറേഷന്‍ ജെനറല്‍ സെക്രറ്ററി എം.സി.ബോബി, സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. ഇവരെ പരിചയപ്പെടുത്തിയതില്‍ ആരംഭിക്കുന്നു ബ്രിട്ടാസിനോടുള്ള എന്റെ വിയോജിപ്പുകള്‍.
ഓടിയതും ഓടത്തതുമായ ഒന്നോ രണ്ടോ സിനിമകള് മാത്രം പുറത്തിറക്കിയ പ്രശാന്ത് മാമ്പുള്ളിയേയും ദീപു കരുണാകരനെയും 'സംവിധായകന്‍' എന്നാണ് ബ്രിട്ടാസ് പരിചയപ്പെടുത്തിയത്. പക്ഷേ, സമീപകാലത്തെ വന്‍ പ്രദര്‍ശനവിജയങ്ങളിലൊന്നായ ഒരു സിനിമയുടെ സംവിധാനമ് മുതല്‍ വസ്ത്രാലങ്കാരം വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കു നിര്‍വ്വഹിച്ച സന്തോഷ് പണ്ഡിറ്റിനെ ബ്രിട്ടാസ് വിശേഷിപ്പിച്ചത് ശ്രദ്ധിക്കുക:
“വിവാദ സിനിമാപ്രവര്‍ത്തകന്‍.”
'സ്വച്ഛശീതളമായൊഴുകുന്ന മലയാളചലച്ചിത്ര മേഖലയില്‍ വിവാദത്തിന്റെ വിഷം കലര്‍ത്തുന്നവനാണ് സന്തോഷ് പണ്ഡിറ്റ്' എന്ന ബ്രിട്ടാസിന്റെ ഒളിയാരോപണത്തോട് ശക്തമായ വെറുപ്പും പ്രതിഷേധവും എനിക്കുണ്ട്. മാക്ടയുടെ ചെയര്‍മാനും എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയുമൊക്കെ വാളൊളിപ്പിച്ച് കരുതിയിരിക്കുന്ന ഒരു വേദിയിലാണ്, കിടപ്പാടം വിറ്റു സിനിമയെടുത്ത ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ആക്ഷേപിക്കുന്നത് എന്നത് കാണാതെ പോകരുത്.
ആര്‍ക്കുവേണ്ടിയാണ്, ആരുടെ കൂലിഗുണ്ടയായാണ് ബ്രിട്ടാസ് ആ വേദിയില്‍ നിന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. കാരണം, ആരുടെയും പിന്‍ബലമില്ലാതെ, ആരുടെയും മൂടുതാങ്ങാതെ സ്വന്തം പരിശ്രമം ഒന്നുകൊണ്ടുമാത്രം ഒരു ചലച്ചിത്രം കാണികളുടെ മുന്നിലെത്തിച്ച ചെറുപ്പക്കാരനെ പ്രേക്ഷകലക്ഷങ്ങള്‍ക്കു മുന്നില്‍ അവഹേളിക്കാന്‍ അശ്ളീലമായൊരു വ്യഗ്രതയും ആവേശവും പരിപാടിയിലുടനീളം ബ്രിട്ടാസ് പ്രകടിപ്പിക്കുന്നുണ്ട്.
പണ്ഡിറ്റിന്റെ സിനിമ കാണാന്‍ തിയറ്റര്‍ നിറയെ കാണികളെത്തുന്നു എന്നു പറഞ്ഞ ശേഷം ബ്രിട്ടാസ്, പണ്ഡിറ്റിനോട് ചോദിക്കുന്നു:
“തെറി പറയാനാണോടോ സന്തോഷേ,ആള്‍ക്കാര്‍ വരുന്നത്..?”
ഒന്നരപ്പടം ഇറക്കി പൊട്ടിയവനെ വരെ 'താങ്കള്‍' എന്നു മടികൂടാതെ വിളിച്ച, കള്ളപ്പണക്കാരന്റെ മുന്നില്‍ പഞ്ചപുച്ഛം അടക്കി നിന്ന ബ്രിട്ടാസ് , പണ്ഡിറ്റിനെ സംബോധന ചെയ്യുമ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പുച്ഛവും ശ്രദ്ധിക്കുക. പണ്ഡിറ്റിന്റെ സിനിമ കണ്ടില്ല എന്നു സമ്മതിക്കുന്ന ബ്രിട്ടാസ് ആര്‍ക്കുവേണ്ടിയാണ് ഈ കത്തിവേഷം അണിയുന്നത്?
മറ്റൊരിടത്ത് ഇതാ ബ്രിട്ടാസ് വീണ്ടും:
“എടോ സന്തോഷേ...”
പണ്ഡിറ്റിനെതിരേ ആരോപണങ്ങള്‍ നിരത്തി ആനന്ദിക്കുന്ന 'വിശ്രുത'അഭിനേത്രിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടാസ് പക്ഷേ, മറുപടി പറയാന്‍ പണ്ഡിറ്റിനു അവസരമൊന്നും നല്കുന്നില്ല. പതറാതെ പ്രതികരിക്കുന്ന പണ്ഡിറ്റ് സംസാരിക്കുമ്പോള്‍ അവഹേളനപരമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട് ശ്രീമാന്‍ ബ്രിട്ടാസ്.
സന്തോഷ് പണ്ഡിറ്റിന്റെ വസ്ത്രധാരണം പോലുമ് ബ്രിട്ടാസിനു പിടിക്കുന്നില്ല. കോട്ടും കണ്ഠകൗപീനവും മലയാളിക്കു ചിരപരിചിതമാക്കിക്കൊടുത്ത ചാനല്‍മുഖത്തു നിന്നു കൊണ്ടാണ് , പണ്ഡിറ്റ് കോട്ടിടുന്നതിനെ ശ്രീമാന്‍ വിമര്‍ശിക്കുന്നത്.
അവഹേളനത്തില്‍ ബ്രിട്ടാസിനേക്കാള്‍ ആവേശം അഭിനേത്രിക്കാണ്. സാമൂഹികശാസ്ത്രജ്ഞയുടെയും മന:ശാസ്ത്രജ്ഞയുടെയും കലാമര്‍മ്മജ്ഞയുടെയും കുപ്പായങ്ങള്‍ വാരിയണിഞ്ഞുകൊണ്ടാണ് പുള്ളിക്കാരി വാചകമടി നടത്തുന്നത്.
“അടങ്ങിയിരുന്ന് സിനിമ കാണാന്‍ പറഞ്ഞാല്‍ നാളെ ഒരാളും കാണില്ല" എന്ന് ശ്രീമതി രോഷം കൊള്ളുന്നു. ഇതു കേട്ടാല് തോന്നുമല്ലോ, മലയാളത്തിലാദ്യമായി കാണികള് എഴുനേറ്റു നിന്നത് പണ്ഡിറ്റിന്റെ സിനിമ കണ്ടപ്പോഴാണെന്ന്! പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും നാടൊട്ടുക്ക് സിനിമ കാണിച്ചപ്പോള്‍ ഈ വിമര്‍ശക എവിടെയായിരുന്നു? ഫിലിംപെട്ടി ആനപ്പുറത്ത് എഴുന്നെള്ളിച്ചപ്പോള്‍ എവിടെയായിരുന്നു ഇവര്‍?
തിരശ്ശീലയില്‍ പണ്ഡിറ്റിനെ കാണൂമ്പോള്‍ തെറിവിളിക്കുന്ന ശരാശരി കാണിയുടെ അതേ മാനസികനില തന്നെയാണ് 'അഭിനേത്രി'യും പ്രകടിപ്പിക്കുന്നത്. അതേ ഹിസ്റ്റീരിയയോടെ പുലഭ്യം പറയുകയാണ് ആ സ്ത്രീ. അസഭ്യപദങ്ങള് ഉപയോഗിക്കുന്നുല്ല എന്നു മാത്രം. ഒരു സിനിമാ സംഘടനയിലും അംഗമാകാതെ എങ്ങനെയാണ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് സെന്സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അവര്‍ ചോദിക്കുന്നു. തമ്പുരാക്കന്‍മാരുടെ കാലില്‍ വീഴാത്തവനെ സിനിമയെടുക്കാന് അനുവദിക്കരുതെന്ന്. “ആരിവിടെ... ഇവന്റെ തല വീശൂ...” എന്ന് പറഞ്ഞില്ലെന്നേയുള്ളൂ.
വ്യാജസീഡികള്‍ക്കെതിരേ വാലുവിറപ്പിക്കുന്ന സംഘടനാനേതാക്കളിരിക്കുന്ന വേദിയില്‍ മാലോകര്‍ കേള്‍ക്കെ അഭിനേത്രി ഒരു കാര്യം കൂടി പറഞ്ഞു: അവരുടെ മകന്‍ സിനിമകള്‍ റിലീസു ചെയ്യുന്നതിന്റെ മൂന്നാം ദിവസംതന്നെ നെറ്റില്‍ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്തെടുക്കുമെന്ന്. ഒരു നേതാവും അതുകേട്ടിട്ട് കമാന്നൊരക്ഷരം മിണ്ടിയില്ല. അവരുടെ കാലില്‍ വീഴാത്തവനെ എറിഞ്ഞു വീഴ്ത്താനിരിക്കുകയാണല്ലോ അവര്‍.
“എടോ, താനൊരു മാനസികവൈകൃതമാണെന്നാണു ഇവരു പറയുന്നത്.” എന്ന് ബ്രിട്ടാസ് വീണ്ടും രംഗത്തു വരുന്നു. “ഞാന്‍ ഡെഡിക്കേറ്റഡാണ്" എന്ന് ചങ്കില്‍ തൊട്ടുപറയുന്ന, തെളിയിച്ച ചെറുപ്പക്കാരനെ 'എടാ, വാടാ, പോടാ' എന്നു വിളിക്കുന്നതാണോ ജോണ്‍ ബ്രിട്ടാസിന്റെ വ്യക്തിസംസ്കാരവും മാധ്യമസംസ്കാരവും? “താന്‍ മലയാളിയെ അപമാനിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണോ ചെയ്തത്?” എന്നാണ് ബ്രിട്ടാസിന്റെ മറ്റൊരു ചോദ്യം. സര്‍, സത്യത്തില്‍ ആര്, ആരെയാണ് അപമാനിക്കുന്നത്?
സാബു ചെറിയാന്‍ ഇടയ്ക്കു ചോദിച്ച ചോദ്യം കേട്ടില്ലേ: “പുള്ളിയോടെന്തിനു ദേഷ്യം?” കൂലിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു കണ്ട് സന്തോഷും ഇടയ്ക്കു ചോദിച്ചുപോകുന്നു :”ഞാനെന്താ വല്ല ക്രിമിനല്‍ പ്രശ്നവും ഉണ്ടാക്കിയോ?” തനിക്കു നേരെയുള്ള ആക്രമണത്തെ സജീവമായി പ്രതിരോധിച്ച പണ്ഡിറ്റിനു നേരേ ബ്രിട്ടാസ് ചാടിവീഴുന്നു: “....അടങ്ങെടോ...?”
അതെ, അതുതന്നെയാണു പ്രശ്നം. താരത്തമ്പുരാക്കന്മാര്‍ വയസ്സാംകാലത്തും കിളുന്നുകള്‍ക്കൊപ്പം ആടിപ്പാടും. നീയൊക്കെ കയ്യിലെ കാശുമുടക്കി അതുകാണാന്‍ വന്നാല്‍ മതി. അല്ലാതെ, സിനിമാത്തറവാട്ടില് കാലുകുത്തിപ്പോകരുത്. 'അടങ്ങിക്കിടക്കെടാ, അടിയിലെങ്ങാനും …!'
“ഏറ്റവും കൂടുതല്‍ ഭ്രഷ്ടും വിലക്കുകളുമുള്ള മേഖലയാണ് മലയാളസിനിമ" എന്ന് ചര്‍ച്ചയ്ക്കിടയില്‍ ബ്രിട്ടാസ് പറയുന്നുണ്ട്. മലയാളസിനിമ രക്ഷപ്പെടാന്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കിവിടെ ഭ്രഷ്ട് കല്പിക്കണമെന്ന് പ്രശാന്ത് മാമ്പുള്ളിയും പറയുന്നു. യഥാര്‍ത്ഥത്തില്‍ അടുത്ത ഭ്രഷ്ടിനുള്ള കളമൊരുങ്ങുകയാണിവിടെ. പണ്ഡിറ്റിനു നേരേയാവും അതിനി ഉയരുക.
ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടില്ല. എന്നെ തല്ലിക്കൊന്നാലും ഞാന്‍ കാണുകയുമില്ല! ചില ക്ളിപ്പിങ്ങുകള്‍ കണ്ടതോടെ ആ സിനിമയുടെ നിലവാരം എനിക്കു ബോധ്യപ്പെട്ടു. പക്ഷേ, പണ്ഡിറ്റിനു സിനിമയെടുക്കാന്‍ അവകാശമില്ല എന്നമട്ടിലുള്ള ആക്രമണങ്ങളെ എനിക്കംഗീകരിക്കാനാവില്ല. ഉള്ളില്‍ നിറയെ സിനിമയുമായി നടക്കുന്ന (ബ്രിട്ടാസിന്റെ ഭാഷയില്‍, 'സിനിമ ഭക്ഷിച്ചു ജീവിക്കുന്ന') ചെറുപ്പക്കാര്‍ക്ക് സന്തോഷിന്റെ സിനിമ തീര്‍ച്ചയായും വലിയ പ്രചോദനമാണ്. കോടികള്‍ അമ്മാനമാടുന്ന കൊടികെട്ടിയ വമ്പന്മാര്‍ക്കുമാത്രം സാധ്യമാകുന്ന ഒന്നാണ് സിനിമ എന്ന ധാരണയെ പൊളിച്ചു എന്നതുതന്നെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രാധാന്യം. തങ്ങള്‍ സ്വയം രൂപപ്പെടുത്തിയ കഥയ്ക്ക്, അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി, സ്വന്തം മനസ്സിലെ സിനിമ വളരെ കുറഞ്ഞ ചെലവില്‍ ആവിഷ്കരിക്കാന്‍ സിനിമയോട് ഡെഡിക്കേറ്റഡായ ഇവിടത്തെ ഓരോ ചെറുപ്പക്കാരനും സാധിക്കട്ടെ. അവ ആരെയും ഭയപ്പെടാതെ പ്രദര്‍ശിപ്പിക്കപ്പെടട്ടെ. മികച്ചവ നിലനില്ക്കും. അല്ലാത്തവ തീര്‍ച്ചയായും പിന്തള്ളപ്പെടും.
കാല്ക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കാന്‍ കടല്‍ക്കിഴവന്മാര്‍ നടത്തുന്ന നായാട്ടുകളെ പ്രതികരണനു അനുകൂലിക്കാനാവുന്നില്ല. ഷക്കീലപ്പടങ്ങള്‍ക്കും അക്രമ-വിധ്വംസക-തെറിപ്പാട്ടുചിത്രങ്ങള്‍ക്കും കുഴലൂതിയവര്‍ ഒരു ചെറുപ്പക്കാരന്റെ ധീരസംരംഭത്തെ തകര്‍ക്കാന്‍ നടത്തുന്ന –(അതിലൂടെ വരുംകാലത്തെ ചെറുപ്പക്കാരുടെ സ്വന്തംകാലില്‍നിന്നുള്ള മുന്നേറ്റങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ വേണ്ടിയുള്ള)-- കലാപങ്ങള്‍ക്ക് ജോണ് ബ്രിട്ടാസ് കൂട്ടുനില്ക്കരുത്.
ഓര്‍ഡറനുസരിച്ച് തയ്യാര്‍ ചെയ്തു കൊടുക്കുന്ന സംവിധായകരും സാങ്കേതികവിദഗ്ധരുമല്ല നമുക്കു വേണ്ടത്. മൗലികപ്രതിഭയുള്ള, സ്വന്തം ചലച്ചിത്രത്തെ അഭ്രപാളികളിലാവിഷ്കരിക്കുന്ന 'ചലച്ചിത്രകാരന്മാരെ'യാണ്. അവര്ക്കു വേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്.
Thursday, August 25, 2011
മലയാളത്തിനു പിഴ – ഒരു വിയോജനക്കുറിപ്പ്.
മാള ഹോളി ഗ്രേസ് സീബീഎസ്‌സീ സ്കൂളിലെ 103 വിദ്യാര്‍ത്ഥികളെ, സ്കൂളില്‍ മലയാളം സംസാരിച്ചതിനു സ്കൂളധികൃതര്‍ പുറത്താക്കി. ആയിരം രൂപ പിഴയടച്ചതിനു ശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നാണു നിര്‍ദ്ദേശം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രശ്നം കത്തിത്തുടങ്ങുകയാണ്. പിഴയടയ്ക്കാന്‍ തയ്യാറല്ലെന്നു രക്ഷിതാക്കള്‍. മലയാളസ്നേഹികളുടെ രക്തം തിളച്ചുയരുന്നു.
ഈ സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് കുറ്റക്കാരല്ലെന്നാണ് പ്രതികരണന്റെ വിനീതാഭിപ്രായം. സ്കൂള്‍ മാനേജ്മെന്റിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പൊതുസമൂഹം ശ്രമിച്ചാല്‍ അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് പറയാതെ വയ്യ.
സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ പൊതുവിദ്യാലയങ്ങള്‍ ഇല്ലാത്തതിനാലല്ല ഇത്തരം സ്കൂളുകളില്‍ രക്ഷിതാക്കള്‍ കുട്ടികളെ വിടുന്നത്. മറിച്ച്, പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മനസ്സില്ലാത്തതിനാലാണ്. പൊതുവിദ്യാലയങ്ങള്‍ക്ക് ഗ്ലാമര്‍ പോരാ, സ്റ്റാറ്റസിനു ചേരില്ല, ഭാവിക്കു നല്ലതല്ല: രക്ഷിതാക്കള്‍ക്കു പരാതികള്‍ നിരവധിയാണ്. മാളസ്കൂളിലെ ഒരു കുട്ടിയെപ്പോലും സ്കൂളധികൃതര്‍ വീട്ടില്‍ ചെന്ന് സോപ്പിട്ട്, പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത്, ഉപ്പുമാവും ഉച്ചക്കഞ്ഞിയും കൊടുത്ത് കൊണ്ടുവന്ന് ചേര്‍ത്തതല്ല. മുന്നേ ‘ബുക്ക്’ചെയ്ത്, കനത്ത ഡൊണേഷനും ഒടുക്കത്തെ ഫീസും തൊട്ടതിനു പിടിച്ചതിനുമെല്ലാം പിരിവും കൊടുത്ത് രക്ഷിതാക്കള്‍ തന്നെ മുമ്പുഞാന്‍ മുമ്പുഞാനെന്ന മട്ടില്‍ ചേര്‍ത്തതാണ്. ‘മലയാലം കുരചു കുരച്ചു’ പോലും മിണ്ടാതിരിക്കാന്‍ തന്നെയാണവിടെ ചേര്‍ത്തത്. സായിപ്പിന്‍കുട്ടിയെപ്പോലെ ഇംഗ്ലീഷു പറയാന്‍ തന്നെയാണവിടെ പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷകളെയാണ് സ്കൂളധികൃതര്‍ സഫലമാക്കിയത്, സഫലമാക്കുന്നത്!
മലയാളം അവര്‍ക്ക് ‘ഇച്ചീച്ചി‘യാണു സാര്‍: രക്ഷിതാക്കള്‍ക്കും മാനേജ്മെന്റിനും. എന്നിട്ടിപ്പം എന്തിനാണിങ്ങനെ ഒരു പ്രതിഷേധം?
യഥാര്‍ത്ഥത്തില്‍ പൊതുസമൂഹം ഇടപെടേണ്ടത് പൊതുവിദ്യാലയങ്ങളിലാണ്. ദരിദ്രജനകോടികളുടെ നികുതിപ്പണം ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍. പത്തുകൊല്ലം അവിടെ ഉന്തിക്കഴിച്ചിട്ടും സ്വന്തം പേരുപോലും മാതൃഭാഷയില്‍ എഴുതാനറിഞ്ഞുകൂടാതെ പുറത്തു വരുന്ന ‘ദരിദ്രവാസി’കളുടെ കാര്യത്തില്‍. ശമ്പളത്തെക്കുറിച്ചും ഇന്‍ക്രിമെന്റിനെക്കുറിച്ചും പേറിവിഷനെക്കുറിച്ചും വാതോരാതെ ചര്‍ച്ചചെയ്യുന്നതിനിടയില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന കേരളീയബാല്യങ്ങളെക്കുറിച്ച് പൊതുസമൂഹം വ്യാകുലപ്പെടണം. കേരളീയ പൊതുവിദ്യാലയങ്ങളെ അരാജകത്വത്തിലേയ്ക്കും അശാസ്ത്രീയ പരിഷ്കാരങ്ങളിലേയ്ക്കും അധ:പതിപ്പിച്ചതിനെതിരെയാണ് പൊതുബോധം ഉണരേണ്ടത്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമായ എത്ര പൊതുവിദ്യാലയക്കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ അതെഴുതാനറിയാമെന്ന് ആദ്യം അന്വേഷിക്കട്ടെ. അതിനു ശേഷം പോരേ, സീബീയെസ്സീക്കാരുടെ നേരേ കണ്ണുരുട്ടുന്നത്..??
1921 – ‘ഹരിത‘വിപ്ലവം
ഇക്കഴിഞ്ഞ കുറേ നാളുകളില്‍ സാംസ്കാരിക നായകര്‍ ഇടപെടേണ്ട/പ്രതികരിക്കേണ്ട/സംസാരിക്കേണ്ട എന്തെല്ലാം ഇക്കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അല്ല, ഇതിലെല്ലാം ഇക്കൂട്ടര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാലും ചിലപ്പോ നാമിവരുടെ ഒച്ചയ്ക്കു കാതോര്‍ത്തുപോവില്ലേ?
‘മാതൃഭൂമി’യിലിതാ, പ്രഖ്യാത ബുദ്ധിജീവി ശ്രീ കെ ഈ എന്‍ കുഞ്ഞഹമ്മദിന്റെ രൂക്ഷപ്രതികരണം. വിഷയം : ‘1921-ലേത് ഒരു മുസ്ലിം ലഹളയോ അതോ സ്വാതന്ത്ര്യസമരമോ?”
‘കാളന്‍സമര’ങ്ങള്‍ മാത്രമല്ല, ‘കാളസമര’ങ്ങളും സ്വാതന്ത്ര്യസമരമാകുമെന്ന് അദ്ദേഹം ജ്വലിക്കുന്നു.
പച്ചച്ചെങ്കൊടി പാറട്ടെ!!
Thursday, August 18, 2011
വീയെസ്സിന്റെ ദത്തുപുത്രന്‍
എന്റെ പട്ടണത്തിലെ ഒരു കടയിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിക്കാന്‍ കിട്ടില്ല. വരിക്കാരുണ്ടായിരിക്കാം; പക്ഷേ, ഒറ്റ പ്രതി പോലും കടകളില്‍ വില്പന നടക്കില്ല. എന്റെ ഗ്രാമത്തിലെ ഏക മാതൃഭൂമി ആഴ്ചപ്പതിപ്പു വരിക്കാരനാണു ഞാന്‍. വായന മരിച്ചതു കൊണ്ടൊന്നുമല്ല. മംഗളം മനോരമ വീക്കിലികള്‍ക്ക് ആയിരക്കണക്കിനാണ് ഇവിടെ ആരാധകര്‍. മാതൃഭൂമിയുടെ ചില ലക്കങ്ങള്‍ തരുമ്പോള്‍ പത്രക്കാരന്‍ പയ്യന്റെ മുഖത്ത് ഒരു പുച്ഛഭാവമായിരിക്കും. ഒക്കെ സഹിച്ച് ഏക വരിക്കാരനായി തുടരുകയാണു ഞാന്‍.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിചയക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു വരുത്തുന്നുണ്ടോ..? എന്ന് ആകാംക്ഷയോടെ എന്നോടന്ന്വേഷിച്ചു. “വായിക്കാനാണ്. പിന്നെ വീട്ടിലോട്ട് വരാം..” എന്നു പറഞ്ഞവരുടെ എണ്ണം കൂടിയപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്.
എല്ലാവര്‍ക്കും വേണ്ടത് ആ അഭിമുഖമാണ്. നമ്മുടെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ അഭിമുഖം. പിണറായി വിജയനെ കീറിമുറിച്ചു കൊണ്ട് പഴയ സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ വായിക്കാനാണ് എല്ലാവരും മാതൃഭൂമി തിരക്കുന്നത്. ഞാനും വായിച്ചിരുന്നു അത്. പക്ഷേ, വന്‍പ്രചാരമൊന്നുമില്ലാത്ത ആഴ്ച്ചപ്പതിപ്പില്‍ തുറന്നു പറഞ്ഞതു കൊണ്ട് ബര്‍ലിന്റെ വാക്കുകള്‍ അധികമാരും അറിയാതെ പോകുമെന്ന് ഞാന്‍ ഖേദിച്ചു. മതില്‍ പൊളിച്ചു വീട്ടില്‍ വന്ന വീയെസ്സിനെ പിന്താങ്ങി നടത്തിയ അഭിപ്രായങ്ങളില്‍ പിറ്റേന്നുതന്നെ വീയെസ്സ് പ്രതിഷേധിച്ചപ്പോള്‍ ഒരല്പം ഇച്ഛാഭംഗം എനിക്കു തോന്നി. വീയെസ് ബെര്‍ലിനെ തള്ളിപ്പറയരുതായിരുന്നു….
ആഴ്ചപ്പതിപ്പു വായിക്കാന്‍ വീട്ടില്‍ വന്നവരോട് ഞാന്‍ തിരക്കി : “ആരാണീ അഭിമുഖത്തെപ്പറ്റി പറഞ്ഞുതന്നത്..?” അവരുടെ മറുപടി കേട്ട് ഞാനമ്പരന്നു..! ഹമ്പമ്പട വീയെസ്സേ..!! അധികമാരും വായിക്കാത്ത ഒരു പ്രസിദ്ധീകരണത്തില്‍ ബെര്‍ലിന്‍ നായര്‍ ‘‘മ്മടെ പിണറായിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്നു വിശേഷിപ്പിച്ചതു തെറ്റായിപ്പോയി’‘ എന്ന് വീയെസ് ചാടിക്കയറി പ്രതികരിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയപ്പോള്‍, ആ പബ്ലിസിറ്റി വൈഭവത്തിന്റെ മുന്നില്‍ അന്തംവിട്ട് ഞാനിരുന്നുപോയി………
Tuesday, August 9, 2011
ശ്രീമതി ലതികാ സുഭാഷും പരാതികളും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂഡീയെഫ് സ്ഥാനാര്‍ത്ഥിയായി മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച ശ്രീമതി ലതികാ സുഭാഷ്, എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വീ.എസ്. അച്ചുതാനന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നായിരുന്നു ശ്രീമതി ലതികാ സുഭാഷിന്റെ പരാതി. വീയെസ്സിന്റെ പ്രായം, മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണം എന്നിവയെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വീയെസ്സിനോട് ക്ഷമിക്കുന്നതെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
ഈ വാര്‍ത്ത പ്രതികരണന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു, കേട്ടു. തെരഞ്ഞെടുപ്പുകാലത്ത് ശ്രീമതി ലതികാ സുഭാഷ് വീയെസ്സിനെതിരെ ഗുരുതരമായ മറ്റൊരു പരാതി കൂടി ഉന്നയിച്ചിരുന്നു. ആ പരാതിയും പിന്‍വലിച്ചോ എന്നറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്തരം പരാമര്‍ശമൊന്നും കണ്ടില്ല, കേട്ടില്ല.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, വീയെസ് ഉയര്‍ത്തിപ്പിടിച്ച ഒരു പ്രശ്നമുണ്ടായിരുന്നു : പെണ്‍വാണിഭം. വിശേഷിച്ച്, കിളിരൂര്‍ കേസ്. ശാരിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിച്ച് കയ്യാമം വച്ചു നടത്തുമെന്ന് വീമ്പിളക്കിയ വീയെസ് അഞ്ചുകൊല്ലം അധികാരത്തിലിരുന്നിട്ടും അതിനുവേണ്ടി ചെറുവിരലനക്കുക പോലും ചെയ്തില്ലെന്നും ഈ ആവശ്യമുന്നയിച്ചു വന്ന ശാരിയുടെ മാതാപിതാക്കളോടും മകളോടും ക്രൂരമായി പെരുമാറിയെന്നും ലതികാ സുഭാഷ് പരക്കെ പ്രസംഗിച്ചിരുന്നു. (ലതികാ സുഭാഷിനു കെട്ടിവയ്ക്കാനുള്ള പണം ശാരിയുടെ പിതാവാണു നല്‍കിയതെന്ന് പത്രങ്ങളില്‍ വായിച്ചു.) കത്തുന്ന വാക്കുകളില്‍ പൊതുജനത്തിനു മുന്‍പാകെ ലതികാ സുഭാഷ് ഉന്നയിച്ച ആ പരാതിയുടെ സ്ഥിതി ഇപ്പോഴെന്താണു? പ്രായം പരിഗണിച്ച് ആ പരാതിയും ലതികാ സുഭാഷ് പിന്‍വലിക്കുകയാണോ?
തന്റെ മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്ന സ്ഥിതിയ്ക്ക്, ശാരിക്കേസില്‍ തീര്‍ച്ചയായും ലതികാ സുഭാഷിന്റെ ഇടപെടല്‍ നടക്കുന്നുണ്ടാകുമെന്ന് പ്രതികരണന്‍ കരുതുന്നു. ശാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിപ്പിക്കാനുള്ള പരിശ്രമങ്ങളിലാവും അവരെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
അതോ, അടുത്ത തെരഞ്ഞെടുപ്പുകാലം വരുംവരെ ശാരിയുടെ മാതാപിതാക്കളും മകളും പടിക്കു പുറത്തു തന്നെയായിരിക്കുമോ?!
Wednesday, August 3, 2011
ഡീസീ ബുക്സും ശ്രീബുദ്ധനും
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നിലാണ് ഞാൻ ഡീസീ ബുക്സുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നത് – പ്രീപബ്ലിക്കേഷൻ അംഗം എന്ന നിലയിൽ. മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ നൂറാംവാർഷികത്തെ പുരസ്കരിച്ച്, കെ.എസ്. രവികുമാർസാറിന്റെ എഡിറ്റിങ്ങിൽ ഡീസീബുക്സ് ‘നൂറു വർഷം നൂറു കഥ’ എന്ന പുസ്തകം പുറത്തിറക്കിയപ്പോൾ. വിദ്യാർത്ഥിയായിരുന്ന ഞാൻ വളരെ ക്ലേശിച്ചു മിച്ചംപിടിച്ച തുകകൾ കൊണ്ടാണ് തവണകൾ അടച്ചുതീർത്ത് ആ പുസ്തകം സ്വന്തമാക്കിയത്. (ലോക പുസ്തകപ്രസാധനരംഗത്ത് ‘പ്രീപബ്ലിക്കേഷൻ’ സമ്പ്രദായത്തിന്റെ തുടക്കക്കാരൻ ഡീസീ കിഴക്കേമുറിയാണെന്ന് പിന്നീട് വായിച്ചറിഞ്ഞു.) ഇല്ലായ്മകളിൽ നിന്നു വാങ്ങിയതു കൊണ്ടാവും ഒരു വൈകാരിക ബന്ധുത്വം ആ പുസ്തകത്തോടും ഡീസീ ബുക്സിനോടും എനിക്കു തോന്നുന്നത്.
ഇക്കാര്യങ്ങൾ ഇപ്പോൾ പറയുവാൻ എന്നെ പ്രേരിപ്പിക്കുന്നത് ഡീസീ ബുക്സിന്റെ താരതമ്യേന പുതിയ ഒരു പുസ്തകമാണ്. 2008-ൽ ആദ്യപതിപ്പായി ഇറങ്ങിയ ‘പുതുയുഗം പുതു ഇന്ത്യ’ എന്ന പുസ്തകം. ശ്രീ ശശി തരൂരിന്റെ ‘The elephant, the tiger and the cellphone’ എന്ന പുസ്തകത്തിനു ശ്രീ എം.പി.സദാശിവൻ തയ്യാറാക്കിയ വിവർത്തനം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ചില ചിന്ത‘കളാണ് ഈ പുസ്തകമെന്ന് അതിന്റെ പുറംചട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ആഗോളവൽകൃത പുതുലോക സാഹചര്യത്തിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സത്തയെ അടയാളപ്പെടുത്താൻ പര്യാപ്തമായ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയസാഹചര്യങ്ങളെ അപഗ്രഥിക്കുന്ന ഈ പുസ്തകം, കാലത്തിന്റെ അതിശീഘ്രപ്രയാണത്തിൽ രാഷ്ട്രീയസങ്കൽപ്പങ്ങളിൽ വരുന്ന പരിണാമങ്ങളെ കുറിക്കുന്നു’ എന്ന് പ്രസാധകക്കുറിപ്പിൽ ശ്രീ രവീ ഡീസീ എഴുതിയിരിക്കുന്നു.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല ഈ പോസ്റ്റ്; അതിന്റെ പുറംകവറിനെക്കുറിച്ചാണ് – കവർചിത്രത്തെക്കുറിച്ചാണ്. 2010-ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ് എന്റെ കൈവശമുള്ളത്. അതിന്റെ കവർചിത്രം നോക്കുക.
ഇയർഫോൺ ചെവിയിൽ വച്ച്, കയ്യിൽ സെൽഫോണുമായി പത്മാസനസ്ഥനായ സാക്ഷാൽ ശ്രീബുദ്ധൻ!
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണീ പുസ്തകം. പരമ്പരാഗത ഭാരതീയ സമൂഹത്തിന്റെ പരിവർത്തനങ്ങളെക്കുറിച്ച്. പക്ഷേ, അതു സൂചിപ്പിക്കാൻ ഉപയോഗിച്ച കവർച്ചിത്രം തികച്ചും അനുചിതവും അവഹേളനപരവും ആയിപ്പോയി.ഭാരതത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ദൈവരൂപമാണു ശ്രീബുദ്ധൻ എന്നതിനാലല്ല ഞാൻ ഇങ്ങനെ പറയുന്നത്; രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ശ്രീബുദ്ധൻ രൂപപ്പെടുത്തിയ ദാർശനികത ഇന്നും മുഴുവൻ ലോകത്തിനും ബഹുമാന്യമാണ് എന്നതിനാലാണ്. ഒരു ‘ഭാരതീയ ദൈവം’ എന്ന നിലയിലല്ല ലോകം ശ്രീബുദ്ധനെ മാനിക്കുന്നത്; മഹാനായ ഭാരതീയ ദാർശനികൻ എന്ന നിലയിലാണ്. പുസ്തകത്തിന്റെ കവർച്ചിത്രം ശ്രദ്ധിക്കൂ. പാരമ്പര്യങ്ങളിൽ നിന്നും പുരോഗമനം നേടുന്ന ഒരു ജനതയെക്കുറിച്ച് ഗൌരവാവഹമായ ഒരു ചിന്താപ്രേരണയല്ല ആ ചിത്രം നൽകുന്നത്. മറിച്ച്, സ്വന്തം ദാർശനികദീപ്തികൊണ്ട് ലോകത്തിന്റെ ബഹുമാനത്തിനു പാത്രമായ ശ്രീബുദ്ധനെക്കുറിച്ച് അവഹേളനപരമായ അപഹാസ്യതയാണ്.
പുസ്തകത്തിന്റെ ‘ഒറിജിനൽ ഇംഗ്ലീഷ് ടൈറ്റി’ലിൽ സെൽഫോൺ പരാമർശമുണ്ടെങ്കിലും അത് ഇത്തരത്തിൽ ഒരു മാനിപ്യുലേഷൻ നടത്തിയതിനു ഒരു വിധത്തിലും ന്യായീകരണമല്ല. മലയാളശീർഷകത്തെ ദൃശ്യവൽക്കരിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തുക പ്രയാസകരമാണെന്നു തോന്നുന്നുമില്ല. ‘ബുദ്ധമതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനാൽ പുസ്തകം പിൻവലിച്ച് ഡീസീ ബുക്സ് മാപ്പു പറയണം’ എന്നല്ല പ്രതികരണന്റെ വാദം. ഭാരതത്തിന്റെ അതിരുകളെ ദാർശനികഗരിമയൊന്നുകൊണ്ടു മാത്രം അതിലംഘിച്ചു പരക്കുകയും പുതിയ സാംസ്കാരിക സമൂഹങ്ങളെ ആഴത്തിൽ പരിവർത്തിപ്പിക്കുകയും ചെയ്ത വ്യക്തിയെ, ചിന്താധാരയെ പ്രസ്തുത കവർചിത്രം ആക്ഷേപകരമായി അവതരിപ്പിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്, ഇനിയുള്ള പതിപ്പുകളിൽ ഈ ചിത്രം ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നു മാത്രമാണ്. അതിനു പ്രിയപ്പെട്ട ഡീസീ ബുക്സ് ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നു മാത്രമാണ്.
Wednesday, March 16, 2011
ശാരിയുടെ പിതാവും വീയെസ്സിന്റെ സീറ്റും
ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനു സീറ്റില്ല. അക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനല്ല ഞാൻ മുതിരുന്നത്. സീറ്റുകാര്യം ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. സീറ്റു നിഷേധത്തെക്കുറിച്ച് വിവിധ വ്യക്തികളുടെ പ്രതികരണങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അതിലൊരാളുടെ പ്രതികരണമാണീ കുറിപ്പിനു പ്രചോദനം.
കിളിരൂർ കേസിലെ ഇര ശാരിയുടെ പിതാവിന്റെ അഭിപ്രായത്തിൽ വീയെസ്സിനു സീറ്റു നിഷേധിച്ചതു നന്നായി എന്ന ധ്വനിയുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ കാര്യത്തിൽ ആത്മാർത്ഥതയും അന്തസ്സും കാട്ടിയില്ല എന്ന് അദ്ദേഹം പറയുന്നു. ക്ലിഫ് ഹൌസിലും സെക്രട്ടറിയേറ്റ്പടിക്കലും ഉപവാസമിരിക്കാൻ ചെന്ന തങ്ങളെ വീയെസ് പരിഗണിച്ചില്ല എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയം മാറ്റിവച്ചു ചിന്തിക്കുക : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രീ സുരേന്ദ്രന് എന്തവകാശമാണുള്ളത്? പെണ്മക്കളെ സൂക്ഷ്മതയോടെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇങ്ങോട്ടു വന്നുകയറിയ ദുരന്തമല്ല ശാരിയുടേത്. മറിച്ച്, മാതാപിതാക്കളുടെ സൂക്ഷ്മതക്കുറവു കൊണ്ട് ക്ഷണിച്ചു വരുത്തപ്പെട്ടതാണാ ദുരന്തം. മകളെ കലാകാരിയാക്കാൻ തുനിഞ്ഞിറങ്ങുന്ന ഏതു മാതാപിതാക്കൾക്കും പാഠമാകേണ്ട ദുരന്തം. മകൾ എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിനു പോകുന്നു, അവളുടെ ആടയാഭരണങ്ങൾ എവിടെ നിന്നു ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടന്ന് ഒടുവിൽ സ്വയംകൃതാനർത്ഥങ്ങൾക്ക് ഇരയായിക്കഴിയുമ്പോൾ ഭരണാധികാരിയെ കുറ്റം പറയുന്നതിൽ ഒരർത്ഥവുമില്ല.
രാഷ്ട്രീയക്കാർക്ക് സുരേന്ദ്രനോടോ മകളോടോ യാതൊരു സഹതാപവുമില്ല. തെരഞ്ഞെടുപ്പു കഴിയുമ്പോൾ അവർ ശാരിയെ മറക്കും. നമ്മളുടെ മക്കളുടെ നല്ലഭാവി രാഷ്ട്രീയക്കാരുടെയോ ഭരണാധികാരികളുടെയോ ഉത്തരവാദിത്വമല്ല. അവരുടെ ജീവിതത്തിന്റെ നന്മതിന്മകൾ അനുഭവിക്കേണ്ടത് നാം മാത്രമാണെന്നത് നമുക്കു മറക്കാതിരിക്കാം.
Sunday, March 13, 2011
പെൺകുട്ടിക്കാലം !
നാളെ, മാർച്ച് പതിനാലാം തീയതി ഈ വർഷത്തെ എസ്. എസ്. എൽ.സി. പരീക്ഷ ആരംഭിക്കുകയാണ്. പരീക്ഷാക്കാലത്ത് മലയാള മാധ്യമങ്ങളിൽ വരുന്ന പരീക്ഷാ വാർത്തകൾ ശ്രദ്ധിച്ചാൽ നമുക്കു തോന്നും പെൺകുട്ടികൾ മാത്രമേ ഈ പരീക്ഷ എഴുതുന്നുള്ളൂ എന്ന്. എല്ലാ ചിത്രങ്ങളിലും വീഡിയോകളിലും പെൺകുട്ടികൾ മാത്രമായിരിക്കും.
അതെ, നാളെ ആരംഭിക്കുകയാണ് മലയാള മാധ്യമങ്ങളുടെ പെൺകുട്ടിക്കാലം !
Wednesday, February 16, 2011
ഈ കുറ്റവാളികളെ.............
പത്രങ്ങളിൽ വിശദമായ വാർത്തകളാണ് ആ കുറ്റകൃത്യങ്ങളെക്കുറിച്ച്. പ്രതികൾ ‘പരിചയസമ്പന്ന’രായ സ്ഥിരം കുറ്റവാളികൾ. അപ്രതീക്ഷിതമായി കുറ്റകൃത്യങ്ങളിലേർപ്പെട്ടുപോയവരല്ല അവർ. സ്ഥിരം കുറ്റകൃത്യത്തൊഴിലാളികളാണവർ.
ഗോവിന്ദച്ചാമി ട്രെയിനിൽ യാത്ര ചെയ്ത് മോഷണവും മാനഭംഗവും സ്ഥിരമായി നടത്തുന്നു. ഇതിനു മുൻപ് പിടിയിലായിട്ടുണ്ട്. ജയിലിൽ പോയി, തിരിച്ചു വന്നു, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഒരു കൈ ഇല്ലാതായത് ഒരു പ്രശ്നമേയല്ല അയാൾക്ക്.
സബീർ ഒട്ടും വ്യത്യസ്തനല്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമ. മോഷണം സ്ഥിരം തൊഴിൽ. പ്രായമേറിയ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ. പാലത്തിലൂടെ നടന്നു പോയ യുവതിയുടെ മാല കവർന്നത്, കുഞ്ഞിനെ എടുത്ത് ആറ്റിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ്. നിരവധി മോഷണങ്ങളിലും മാനഭംഗങ്ങളിലും പ്രതി.
ഇവരെല്ലാം ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെയൊരു ദിവസം ഇവർ വിചാരണ ചെയ്യപ്പെടും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുമെന്ന് തീർച്ചയാണ്. പക്ഷേ, അധികനാളൊന്നും നീണ്ടുനിൽക്കില്ല ആ ശിക്ഷാകാലം. ഇടയ്ക്കിടെ പരോൾ ലഭിച്ചും ശിക്ഷാകാലം പെട്ടന്നവസാനിച്ചും ഒക്കെ അവർ പുറത്തിറങ്ങും. ജയിൽവാസകാലത്തെ സൌഹൃദങ്ങളിലൂടെ ലഭിച്ച വിദഗ്ധോപദേശം കൂടി മുതലാക്കി കൂടുതൽ ഊർജ്ജസ്വലതയോടെ അവർ ‘ഫീൽഡി’ലുണ്ടാകും.
സാധാരണ പൌരന്റെ ജീവനും സ്വത്തിനും ആരാണു വിലയിടുന്നത്? സ്വത്തിനു സംരക്ഷണം ലഭിക്കുന്നതു പോട്ടെ; പക്ഷേ, ജീവനും മാനത്തിനും എന്താണു ഗതി? ആരാണവരെ പരിഗണിക്കുക? കുറച്ചു വർഷങ്ങൾക്കു മുമ്പ്, തിരുവനന്തപുരം വിഴിഞ്ഞത്ത് ബാലികയെ മാനഭംഗപ്പെടുത്തിക്കൊന്നത്, അതിനൊരു കൊല്ലം മുമ്പ് മറ്റൊരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നയാളാണ്. പക്ഷേ, ആദ്യ കേസിൽ കോടതി അയാളെ വെറുതേ വിട്ടിരുന്നു! രണ്ടാമത്തെ കേസിലും അയാൾ ഇപ്പോൾ പുറത്തിറങ്ങിക്കാണും.
ഞാൻ ചിന്തിച്ചു പോവുകയാണു സുഹൃത്തേ: നമ്മുടെ ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതേണ്ടേ? കണ്ണിനു കണ്ണും പല്ലിനു പല്ലും വേണ്ട. എന്നാലും സമൂഹത്തിന്, സാധാരണ പൌരന് അപായകരമായ ഇത്തരം സ്ഥിരം കുറ്റവാളികൾ ഒരിക്കലും തിരിച്ചു സമൂഹത്തിൽ സ്വതന്ത്രരായെത്തി ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതായ തിരുത്തലുകൾ നമ്മുടെ ശിക്ഷാനിയമങ്ങളിൽ വരുത്തേണ്ടതല്ലേ? ജയിലിടിഞ്ഞാലും ഇവരൊന്നും പുറത്തു വരില്ലെന്ന് നാം ഉറപ്പാക്കേണ്ടതല്ലേ?
Monday, February 14, 2011
ബ്ലോഗിനെപ്പറ്റി എൻ. എസ്. മാധവൻ
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ഫെ.20-26, ലക്കം 50) പ്രസിദ്ധ എഴുത്തുകാരൻ ശ്രീ എൻ. എസ്. മാധവനുമായി ശ്രീ എ.കെ. അബ്ദുൽ ഹക്കിം നടത്തിയ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘ഇ-വായന’യെക്കുറിച്ച് ഹക്കിം ഉന്നയിച്ച ചോദ്യത്തിനു എൻ.എസ്. മാധവൻ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു:
“ടെക്നോളജിയുമായി വലിയ ബന്ധമുള്ള സംഗതിയല്ല സാഹിത്യം. ആദ്യമൊക്കെ ഞാനും അങ്ങനെയൊക്കെ കരുതിയിരുന്നതെങ്കിലും ഇപ്പോഴെനിക്ക് തോന്നുന്നത് ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ്. ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ? ബ്ലോഗിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മാധ്യമമാണ് ബ്ലോഗ്.”
“സെൽഫ് പബ്ലിഷിങ് സാധ്യമായി എന്നത് ശരിയാണെങ്കിലും സ്വീകരിക്കാനാളുണ്ടോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.”
--- പ്രിയ ബ്ലോഗർമാരേ, എന്നെസ് മാധവന്റെ അഭിപ്രായം അസംബന്ധമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയുമോ? മീറ്റും ഈറ്റും ഒക്കെയായി നാം പാഞ്ഞു നടക്കുമ്പോൾ ഈ അഭിപ്രായങ്ങൾ കേട്ടില്ലെന്നു നടിക്കാനാവുമോ? നാം ഒന്നു തിരിഞ്ഞു നോക്കേണ്ടേ?
Wednesday, January 5, 2011
മലയാള സർവ്വകലാശാല ആർക്കുവേണ്ടി?
മലയാള ഐക്യവേദി എന്ന ബ്ലോഗിലെ ‘വേണം മലയാള സർവ്വകലാശാല’ എന്ന പോസ്റ്റിനെഴുതിയ കമന്റ്.
മലയാള സർവ്വകലാശാലയുടെ അത്യാവശ്യകത തെല്ലും ബോധ്യപ്പെടാത്ത ഒരു പാവം മലയാളിയാണു ഞാൻ. അനാവശ്യമായ ഒരാഢംബരമായും ദുർവ്യയമായും മാത്രമാണ് ഞാൻ ഈ ആവശ്യത്തെക്കാണുന്നത്. (തെറ്റെങ്കിൽ തിരുത്താൻ ഒരു മടിയുമില്ല.)
കേരളത്തിൽ മലയാളത്തിന്റെ നില വളരെ ശോചനീയമാണ് എന്നതിനോട് ഞാനും യോജിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മലയാളത്തിനു രണ്ടാംകിട പദവിയാണെന്ന അഭിപ്രായത്തിനോടും എനിക്ക് യോജിപ്പാണ്. പക്ഷേ, അതെല്ലാമവസാനിപ്പിക്കനുള്ള ഒറ്റമൂലി ‘മലയാള സർവ്വകലാശാല’യാണെന്ന വാദത്തിനോട് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങൾ, അഭിമാനിക്കുന്നതും വിശ്വസിക്കുന്നതും സർവ്വകലാശാലകളിലല്ല ; ഭാഷയിലും സംസ്കാരത്തിലുമാണ്. കേരളത്തിൽ, ലേഖകൻ സൂചിപ്പിക്കുന്നതു പോലെ ഒരുപാട് സർവ്വകലാശാലകളുണ്ട്. അവയുടെ പ്രവർത്തനം നമുക്കറിയാവുന്നതുമല്ലേ? വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളുമായി ഏതെങ്കിലും വിധത്തിൽ താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും സർവ്വകലാശാല കേരളത്തിലുണ്ടോ? സംശയമുണ്ടെങ്കിൽ, ‘കാലിക്കറ്റ് സർവ്വകലാശാല -- കേംബ്രിഡ്ജ് സർവ്വകലാശാല’ എന്നു പറഞ്ഞു നോക്കൂ. മനസ്സിൽ തെളിയുന്ന ചിത്രങ്ങൾക്ക് എന്തൊരു വൈരുദ്ധ്യമാണ്!
കേരളത്തെ സംബന്ധിച്ചിടത്തോളം സർവ്വകലാശാല എന്നത് ഒരു പരീക്ഷാ നടത്തിപ്പു കേന്ദ്രം മാത്രമാണ്. പിന്നെ, വേണ്ടപ്പെട്ടവരെ കുടിയിരുത്താനുള്ള ദന്തഗോപുരവും. വൈസ് ചാൻസലർ മുതൽ മീനിയൽ വരെയുള്ള നിയമനങ്ങൾ വീതംവയ്പ്പും ചാകരയുമാണ്. മൂന്നു പ്രധാന സർവ്വകലാശാലകളെ മാത്രം നോക്കുക. കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനം ഹിന്ദുക്കൾക്ക്, വിശേഷിച്ച് നായന്മാർക്ക് അനൌദ്യോഗികമായി സംവരണം ചെയ്തിരിക്കുന്നു. ‘ക്രിസ്ത്യാനികൾക്കായി ക്രിസ്ത്യാനികളാൽ’ രൂപീകരിക്കപ്പെട്ടതാണ് എം.ജീ. യൂണിവേഴ്സിറ്റി. അവിടെ, മധ്യതിരുവിതാംകൂറിലെ കിരീടംവയ്ക്കാത്ത രാജാവായ രഷ്ട്രീയനേതാവിന്റെ നോമിനികളേ വീസീമാരാകൂ. കാലിക്കറ്റിൽ ‘പച്ചച്ചെങ്കൊടി’യാണു പാറിക്കളിക്കുന്നത്. അവിടെ വീസീനിർണ്ണയനാവകാശം വേറേ ചിലർക്കാണ്. ഒരു സർവ്വകലാശാല കൂടി രൂപീകരിക്കപ്പെടുമ്പോൾ ഒരു കൂട്ടം സ്ഥാനമോഹികൾക്കല്ലാതെ മലയാളത്തിനെവിടെ മെച്ചമുണ്ടാകാൻ.! കാലടിയിലെ സംസ്കൃത സർവ്വകലാശാല സംസ്കൃതത്തിനും സാക്ഷാൽ ശങ്കരാചാര്യർക്കും നാണക്കേടല്ലാതെ എന്തെങ്കിലും സമ്പാദിച്ചു കൊടുക്കുന്നുണ്ടോ?! ഈ സർവ്വകലാശാലകളെല്ലാം ഗവേഷണങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചവരാണ്.
ദക്ഷിണേന്ത്യയിൽ കേരളത്തിനു മാത്രമാണു മാതൃഭാഷാ സർവ്വകലാശാലയില്ലാത്തതെന്നത് ശരിതന്നെ. പക്ഷേ അവയിലൂടെ, ശാസ്ത്രസാങ്കേതികവിദ്യകൾ വരെ ഉൾക്കൊള്ളാൻ കഴിയുംവിധം ഭാഷകൾ വികസിക്കുന്നു എന്നത് വസ്തുതാപരമല്ല. തമിഴ്നാട്ടിലെ സർവ്വകലാശാലകളിൽ ബിരുദാനന്തരബിരുദപഠനം പോലും തമിഴിൽ നിർവ്വഹിക്കനാകും. പക്ഷേ, ബിരുദാനന്തരബിരുദപഠനം തമിഴിൽ നിർവ്വഹിക്കുന്ന ഭൂരിപക്ഷത്തിന്റെ അവസ്ഥയെന്താണ്? വിജ്ഞാനവിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ, സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറം സംവദിക്കാനാകാതെ ഭാഷാപരിമിതിയിൽ തളയ്ക്കപ്പെട്ടു പോവുകയാണവർ. (അവിടെച്ചെന്ന് ഇംഗ്ലീഷിൽ അതേ പരീക്ഷയെഴുതി മലയാളികൾ മിടുക്കന്മാരാകുന്നുണ്ട്. )
കേരളത്തിലെ ഏകവിഷയാധിഷ്ഠിത സർവ്വകലാശാലകളുടെ അവസ്ഥ തന്നെയായിരിക്കും മലയാളം സർവ്വകലാശാലയുടേതും. സർവ്വകലാശാലയുണ്ടായതു കൊണ്ടോ ക്ലാസിക്കൽ പദവി ലഭിച്ചതു കൊണ്ടോ പൈതൃകഭാഷയായതു കൊണ്ടോ ഒന്നും ഒരിക്കലും മലയാളം രക്ഷപ്പെടാൻ പോകുന്നില്ല. അതിനു മലയാളികളുടെ മനോഭാവം മാറണം. മലയാളത്തിനു വേണ്ടി വലിയവായിലേ വിലപിക്കുന്ന പലരും സ്വന്തം മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയത്തിൽ പഠിപ്പിക്കാറില്ല. തങ്ങളുടെയും മക്കളുടെയും സംസാരഭാഷയിലെ ഒഴിവാക്കാവുന്ന ഇംഗ്ലീഷ്സ്വാധീനം ഉപേക്ഷിക്കാറില്ല. പക്ഷേ, മലയാളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ!
കേരളത്തിലും ചരിത്രവും പാരമ്പര്യവുമൊന്നും ഏകമുഖമല്ല. തിരിഞ്ഞു നോക്കി നടക്കുന്നത് നല്ലതാവാം. പക്ഷേ, ഉപേക്ഷിച്ചവയെ വീണ്ടും പുണരാനായുന്നത് ബുദ്ധിയായിരിക്കില്ല.
കുറേപേർക്കുകൂടി വീസീമാരും സിൻഡിക്കേറ്റ് – സെനറ്റ് മെമ്പർമാരും മറ്റുമാകാൻ ഉപകരിക്കുമെന്നതല്ലാതെ, മലയാള സർവ്വകലാശാല കൊണ്ട് എന്താണിവിടെ സംഭവിക്കാൻ പോകുന്നത്? ദൈനംദിന ജീവിതത്തിൽ നിന്ന് മലയാളത്തെ പടിയടച്ച് പിണ്ഡം വച്ചവർ, സർക്കാർ ചെലവിൽ മലയാളത്തെ പൊക്കാനിറങ്ങും. പൊതുജനത്തിന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയുണ്ടാക്കുന്ന നികുതിക്കാശ് ചിലർ ചേർന്ന് പുട്ടടിക്കും.കൊട്ടും കുരവയുമായി കുറേപ്പേരെ കെട്ടിയെഴുന്നള്ളിക്കും. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്നു ദർബാറുകളിൽ മുഴങ്ങിക്കേൽക്കും.പാവം മലയാളം കുമ്പിളിൽ കഞ്ഞിപോലുമില്ലാതെ കണ്ടമ്പരന്നു നിൽക്കും.
ഇതല്ലാതെന്താണു സാർ, സംഭവിക്കാൻ പോകുന്നത്?
Subscribe to:
Posts (Atom)