Showing posts with label പ്രതികരനം. Show all posts
Showing posts with label പ്രതികരനം. Show all posts

Thursday, August 18, 2011

വീയെസ്സിന്റെ ദത്തുപുത്രന്‍



എന്റെ പട്ടണത്തിലെ ഒരു കടയിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിക്കാന്‍ കിട്ടില്ല. വരിക്കാരുണ്ടായിരിക്കാം; പക്ഷേ, ഒറ്റ പ്രതി പോലും കടകളില്‍ വില്പന നടക്കില്ല. എന്റെ ഗ്രാമത്തിലെ ഏക  മാതൃഭൂമി ആഴ്ചപ്പതിപ്പു വരിക്കാരനാണു ഞാന്‍. വായന മരിച്ചതു കൊണ്ടൊന്നുമല്ല. മംഗളം മനോരമ വീക്കിലികള്‍ക്ക് ആയിരക്കണക്കിനാണ് ഇവിടെ ആരാധകര്‍. മാതൃഭൂമിയുടെ ചില ലക്കങ്ങള്‍ തരുമ്പോള്‍ പത്രക്കാരന്‍ പയ്യന്റെ മുഖത്ത് ഒരു പുച്ഛഭാവമായിരിക്കും. ഒക്കെ സഹിച്ച് ഏക വരിക്കാരനായി തുടരുകയാണു ഞാന്‍.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിചയക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു വരുത്തുന്നുണ്ടോ..? എന്ന് ആകാംക്ഷയോടെ എന്നോടന്ന്വേഷിച്ചു. “വായിക്കാനാണ്. പിന്നെ വീട്ടിലോട്ട് വരാം..” എന്നു പറഞ്ഞവരുടെ എണ്ണം കൂടിയപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്.

എല്ലാവര്‍ക്കും വേണ്ടത് ആ അഭിമുഖമാണ്. നമ്മുടെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ  അഭിമുഖം. പിണറായി വിജയനെ കീറിമുറിച്ചു കൊണ്ട് പഴയ സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ വായിക്കാനാണ്  എല്ലാവരും മാതൃഭൂമി തിരക്കുന്നത്. ഞാനും വായിച്ചിരുന്നു അത്. പക്ഷേ, വന്‍‌പ്രചാരമൊന്നുമില്ലാത്ത ആഴ്ച്ചപ്പതിപ്പില്‍  തുറന്നു പറഞ്ഞതു കൊണ്ട് ബര്‍ലിന്റെ വാക്കുകള്‍ അധികമാരും അറിയാതെ പോകുമെന്ന്  ഞാന്‍ ഖേദിച്ചു. മതില്‍ പൊളിച്ചു വീട്ടില്‍ വന്ന വീയെസ്സിനെ പിന്താങ്ങി നടത്തിയ അഭിപ്രായങ്ങളില്‍ പിറ്റേന്നുതന്നെ വീയെസ്സ് പ്രതിഷേധിച്ചപ്പോള്‍ ഒരല്പം ഇച്ഛാഭംഗം എനിക്കു തോന്നി. വീയെസ് ബെര്‍ലിനെ തള്ളിപ്പറയരുതായിരുന്നു….

ആഴ്ചപ്പതിപ്പു വായിക്കാന്‍ വീട്ടില്‍ വന്നവരോട് ഞാന്‍ തിരക്കി : “ആരാണീ അഭിമുഖത്തെപ്പറ്റി പറഞ്ഞുതന്നത്..?” അവരുടെ മറുപടി കേട്ട് ഞാനമ്പരന്നു..! ഹമ്പമ്പട വീയെസ്സേ..!! അധികമാരും വായിക്കാത്ത ഒരു പ്രസിദ്ധീകരണത്തില്‍ ബെര്‍ലിന്‍ നായര്‍ ‘‘മ്മടെ പിണറായിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ എന്നു വിശേഷിപ്പിച്ചതു തെറ്റായിപ്പോയി’‘ എന്ന് വീയെസ് ചാടിക്കയറി പ്രതികരിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയപ്പോള്‍, ആ പബ്ലിസിറ്റി വൈഭവത്തിന്റെ മുന്നില്‍ അന്തംവിട്ട് ഞാനിരുന്നുപോയി………


Sunday, September 5, 2010

അധ്യാപകന്റെ പിരിച്ചുവിടൽ - ഒരു കമന്റ്

(http://www.vyathakal.blogspot.com/ എന്ന ബ്ലോഗിലിട്ട കമന്റ്)


             തീർച്ചയായും പ്രഫ. ജോസഫ് ശിക്ഷയർഹിക്കുന്നുണ്ട്. ഒരു ഇന്റേർണൽ പരീക്ഷയിൽ, ഒരു പ്രത്യേക മതവിശ്വാസികൾക്കു വിഷമമുണ്ടാകാവുന്ന പരാമർശങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി. കോളജധികൃതർക്കോ മാനേജ്മെന്റിനോ അദ്ദേഹത്തെ നിയമാനുസരണം ശിക്ഷിക്കാനവകാശമുണ്ട്.

പക്ഷേ, ആ സംഭവത്തിനെ സമൂഹത്തെ ബാധിക്കുന്ന ക്രിമിനൽ പ്രശ്നമാക്കി വളർത്തിയെടുത്തത് ആരാണ്? രാജ്യത്തെ നിയമങ്ങളുടെ ലംഘനം പ്രഫ. ജോസഫ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമവ്യവസ്ഥയാണു ശിക്ഷ വിധിക്കേണ്ടത്. അതുണ്ടായില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ രാജ്യത്തുണ്ട്. അല്ലാതെ നഗരത്തിൽ നിയമലംഘനം നടത്തിയും അരാജകത്വം സൃഷ്ടിച്ചുമല്ല നിയമ നടപടികൾക്കു പ്രേരിപ്പിക്കേണ്ടത്.

ആ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്ത് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത് ഓർക്കുക. ആരുടെ കയ്യടികൾക്കു വേണ്ടിയായിരുന്നു ആ പ്രകടനം? ആയിരങ്ങളെ ബോംബു വച്ചു കൊന്ന ഭീകരനെ പ്രദർശിപ്പിക്കുന്ന ഭാവത്തിലായിരുന്നില്ലേ പോലീസിന്റെ പത്രസമ്മേളനം?

നീചമായി ആക്രമിക്കപ്പെട്ടു ശയ്യാവലംബിയായ അധ്യാപകനെ പുറത്താക്കിക്കൊണ്ട് സഭയും ആരുടെ കയ്യടിയാണ് ആഗ്രഹിക്കുന്നത്? ചെയ്ത കുറ്റത്തിനു, ലഭിച്ച സസ്പെൻഷൻ മതിയായതല്ലേ? അങ്ങനെയല്ല എങ്കിൽ, അഭയ ഉൾപ്പെടെ അനേകരുടെ ചൂണ്ടുവിരലുകൾ സഭയ്ക്കു നേരേ ഉയരും, തീർച്ച. ചികഞ്ഞന്വേഷിച്ചാലറിയാം, നേരത്തേ, ഏതു പുരോഹിതപ്രമുഖനോടാണ് പ്രഫ. ജോസഫ് പിണങ്ങിയിട്ടുള്ളതെന്ന്. കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ അവരേക്കാളറിയാവുന്നത് മറ്റാർക്കാണ്?!

ശ്രീ മനോജിനോട് അനുവാദം തേടിക്കൊണ്ട് ‘ഉരിയാടാപ്പയ്യ‘നോടൊന്നു പറഞ്ഞോട്ടേ:
സുഹൃത്തേ, അധ്യാപകൻ പുസ്തകത്തിൽ നിന്നെടുത്ത വരികളിൽ മാറ്റം വരുത്തിയെന്നതു സത്യം. അതു നിഷേധിക്കാനാവില്ല. പക്ഷേ, “ഒരു സമുദായം ആക്ഷേപിക്കപ്പെടാൻ പര്യാപ്തമായ രീതിയിലാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയത്” എന്ന് താങ്കളും അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണ്? ഏതെങ്കിലും ഒരു ചോദ്യക്കടലാസ്സിൽ ദുഷിക്കപ്പെട്ടാൽ തകരുന്നതാണോ മുസ്ലീം സമുദായം? അങ്ങനെ തകരുന്ന വിശ്വാസമാണോ ഇസ്ലാമിന്റേത്? അവിവേകികളുടെ വാക്കിലും തോക്കിലുമല്ലല്ലോ വിശ്വാസത്തിന്റെ കരുത്ത്.

ആ ചോദ്യപ്പേപ്പറിലൂടെ സത്യത്തിൽ ആക്ഷേപിക്കപ്പെട്ടത് അതുണ്ടാക്കിയ അധ്യാപകൻ തന്നെയാണ്. അതിനു ‘പര്യാപ്തമായ രീതിയിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്’. ആ അധ്യാപകന്റെ കൈവെട്ടിയതിലൂടെയല്ലേ പ്രവാചകൻ അപമാനിക്കപ്പെട്ടത്? കേരള മുസ്‌ലീങ്ങൾ അപ്പാടെ ‘ഭീകരവാദികൾ’ എന്നു ചാപ്പകുത്തപ്പെട്ടില്ലേ? ആരാണിതിന്റെ ദോഷഫലം അനുഭവിക്കുന്നത്? ആരാണിതിന്റെ ഗുണം കൊയ്യുന്നത്? ഇനിയഥവാ, പ്രഫ. ജോസഫിനോട് ദേഷ്യം തോന്നിയാൽ, ശിക്ഷ നിർവ്വഹിക്കാൻ ‘ജനകീയ മിത്ര’ങ്ങളുടെ സഹായം വേണോ സാക്ഷാൽ പടച്ചോന്?

അധ്യാപകന് കിട്ടിയ ശിക്ഷകൾ പോരെന്നു തന്നെയല്ലേ പയ്യന്റെ അഭിപ്രായം? എന്തായാലും മാനേജ്മെന്റിന് സമാനഹൃദയ(ശൂന്യ)രുടെ കയ്യടികൾ ഉറപ്പായി..