Wednesday, March 16, 2011

ശാരിയുടെ പിതാവും വീയെസ്സിന്റെ സീറ്റും

ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനു സീറ്റില്ല. അക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായപ്രകടനത്തിനല്ല ഞാൻ മുതിരുന്നത്. സീറ്റുകാര്യം ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. സീറ്റു നിഷേധത്തെക്കുറിച്ച് വിവിധ വ്യക്തികളുടെ പ്രതികരണങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അതിലൊരാളുടെ പ്രതികരണമാണീ കുറിപ്പിനു പ്രചോദനം.

കിളിരൂർ കേസിലെ ഇര ശാരിയുടെ പിതാവിന്റെ അഭിപ്രായത്തിൽ വീയെസ്സിനു സീറ്റു നിഷേധിച്ചതു നന്നായി എന്ന ധ്വനിയുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ കാര്യത്തിൽ ആത്മാർത്ഥതയും അന്തസ്സും കാട്ടിയില്ല എന്ന് അദ്ദേഹം പറയുന്നു. ക്ലിഫ് ഹൌസിലും സെക്രട്ടറിയേറ്റ്പടിക്കലും ഉപവാസമിരിക്കാൻ ചെന്ന തങ്ങളെ വീയെസ് പരിഗണിച്ചില്ല എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയം മാറ്റിവച്ചു ചിന്തിക്കുക : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രീ സുരേന്ദ്രന് എന്തവകാശമാണുള്ളത്? പെണ്മക്കളെ സൂക്ഷ്മതയോടെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇങ്ങോട്ടു വന്നുകയറിയ ദുരന്തമല്ല ശാരിയുടേത്. മറിച്ച്, മാതാപിതാക്കളുടെ സൂക്ഷ്മതക്കുറവു കൊണ്ട് ക്ഷണിച്ചു വരുത്തപ്പെട്ടതാണാ ദുരന്തം. മകളെ കലാകാരിയാക്കാൻ തുനിഞ്ഞിറങ്ങുന്ന ഏതു മാതാപിതാക്കൾക്കും പാഠമാകേണ്ട ദുരന്തം. മകൾ എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിനു പോകുന്നു, അവളുടെ ആടയാഭരണങ്ങൾ എവിടെ നിന്നു ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടന്ന് ഒടുവിൽ സ്വയംകൃതാനർത്ഥങ്ങൾക്ക് ഇരയായിക്കഴിയുമ്പോൾ ഭരണാധികാരിയെ കുറ്റം പറയുന്നതിൽ ഒരർത്ഥവുമില്ല.

രാഷ്ട്രീയക്കാർക്ക് സുരേന്ദ്രനോടോ മകളോടോ യാതൊരു സഹതാപവുമില്ല. തെരഞ്ഞെടുപ്പു കഴിയുമ്പോൾ അവർ ശാരിയെ മറക്കും. നമ്മളുടെ മക്കളുടെ നല്ലഭാവി രാഷ്ട്രീയക്കാരുടെയോ ഭരണാധികാരികളുടെയോ ഉത്തരവാദിത്വമല്ല. അവരുടെ ജീവിതത്തിന്റെ നന്മതിന്മകൾ അനുഭവിക്കേണ്ടത് നാം മാത്രമാണെന്നത് നമുക്കു മറക്കാതിരിക്കാം.

6 comments:

  1. മാതാപിതാക്കൾക്കില്ലാത്ത ഉത്തരവാദിത്വം രാഷ്ട്രീയനേതാക്കൾ എങ്ങിനെ ഏറ്റെടുക്കും..?

    ReplyDelete
  2. പ്രതികരണാ..

    അങ്ങനെയങ്ങ് പറയാതെ. ശാരി കേസിലെ കുറ്റവാളികളെ കയ്യാമം വെക്കുമെന്നോ...തെരുവിലൂടെ നടത്തുമെന്നോ ഒക്കെ ഒരാള്‍ ഘോരഘോരം പ്രസങ്ങിക്കുന്നത് കേട്ടിട്ടുണ്ട്..5 വര്ഷം മുന്‍പ്. അദ്ദേഹത്തിന്റെ പേര് വീ എസ് എന്നായിരുന്നോ എന്നൊരു സംശയം..പണിയാന്‍ കൊടുത്ത കയ്യാമം ഇത് വരെ കിട്ടാത്തത് കൊണ്ടാണ് ഇത് വരെ കുറ്റവാളികളെ അനിയിക്കാത്തത്?

    ശാരിയുടെ മാതാ പിതാക്കള്‍ക്ക് സംഭവിച്ചതു ഗുരുതരമായ പിഴവ് തന്നെയാണ്. അത് കൊണ്ട് അവളോട്‌ തെറ്റ് ചെയ്തവര്‍ കുറ്റവാളികള്‍ ആകാതിരിക്കുന്നില്ല. അവര്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാനുള്ള ഭരണാധികാരിയുടെ ഉത്തരവാദിത്വത്തില്‍ ഒരു കുറവും വരുന്നുമില്ല. പൊതുവേ രാഷ്ട്രീയക്കാരില്‍ നിന്നും നീതി ഒന്നും പ്രതീക്ഷിക്കെന്ടെങ്കിലും, കുറച്ചു ഭേദം എന്ന് കരുതിയ, കുറ്റവാളികളെ ദാ ഇപ്പൊ ശരിയാക്കുമെന്ന് ഹിമാലയന്‍ പൊക്കത്തില്‍ വാചകം നിരത്തിയിട്ടു അധികാരത്തില്‍ കയറിയ മുഖ്യന് അഞ്ചു കൊല്ലം കഴിഞ്ഞിട്ടും അതിനെക്കുറിച്ച് മിണ്ടുന്നത് പോലും ഇല്ല. അതായിരിക്കാം ശരിയുടെ അച്ഛന്‍ ഉദ്ദേശിച്ചത്.

    OT :താങ്കളുടെ ഈ പോസ്റ്റും എന്റെയും കുറ്റൂരിയുടെയും ബ്ലോഗുകളില്‍ ഇട്ട കമന്റുകളും തമ്മില്‍ അങ്ങോട്ട്‌ മാച്ച് ആവാത്തത് പോലെ?

    ReplyDelete
  3. വായനയ്ക്കു നന്ദി കാർന്നോർ, അലി.

    ഫയർഫ്ലൈ, വായനയ്ക്കു നന്ദി.
    ശാരിയുടെ ദുരന്തത്തിനുത്തരവാദികളായി പറയപ്പെട്ടവരിൽ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഒരു ‘രാഷ്ട്രീയക്കാര’ന് ശാരിക്കേസ് ആവശ്യമുണ്ടായിരുന്നു. ആവശ്യം കഴിഞ്ഞപ്പോൾ അത് ഉപേക്ഷിച്ചു കാണും. ഈ തെരഞ്ഞെടുപ്പടുത്തപ്പോൾ എതിർചേരിക്ക് ശാരിക്കേസ് – കേസല്ല, കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് – ആവശ്യമായി വരുന്നു. തെരഞ്ഞെടുപ്പു കഴിയുമ്പോൾ ഇവരും കയ്യൊഴിയും. ദുരന്തം പിന്നെയും ശ്രീ സുരേന്ദ്രന്റെ മാത്രമാകും.

    ReplyDelete
  4. പിന്നെ, മാച്ചിങ് പ്രശ്നമൊന്നുമില്ല. എന്തിനാണു ഫയർഫ്ലൈ വനിതകളെ ആക്രമണ പ്രതിരോധതന്ത്രങ്ങൾ പരിശീലിപ്പിക്കുന്നത്? മുഖ്യമന്ത്രിയുടെ ഫോൺനമ്പർ, വനിതാക്ഷേമവകുപ്പിന്റെ വിലാസം, പോലീസ് ഫോൺനമ്പർ, വനിതാക്കമ്മീഷന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തവകുപ്പുകൾ, ഫസ്റ്റ് അയ്ഡായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ വിവരം എന്നിവ പോസ്റ്റാക്കിയാൽ പോരായിരുന്നോ? പോരാ! തനിക്കു താനും പുരയ്ക്കു തൂണും. ഭരണകൂടവും മന്ത്രിമാരും ആരും കൂടെയുണ്ടാവില്ല എന്ന തിരിച്ചറിവാണു പ്രധാനം. അവരെ വിശ്വസിച്ചിറങ്ങിയാൽ വീണ്ടും ചതിക്കപ്പെടും എന്ന തിരിച്ചറിവ്. അതുകൊണ്ട് രാഷ്ട്രീയക്കുഴികളിൽ വീണുപോകാതിരിക്കട്ടെയെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. കുട്ടികൾക്കു നടക്കേണ്ട വഴികൾ കാട്ടിക്കൊടുക്കാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ. അതു നമ്മുടെ മാത്രം ബാധ്യതയാണെന്നും.

    ReplyDelete
  5. ഭരണകൂടവും മന്ത്രിമാരും ആരും കൂടെയുണ്ടാവില്ല എന്ന തിരിച്ചറിവാണു പ്രധാനം. അവരെ വിശ്വസിച്ചിറങ്ങിയാൽ വീണ്ടും ചതിക്കപ്പെടും എന്ന തിരിച്ചറിവ്. അതുകൊണ്ട് രാഷ്ട്രീയക്കുഴികളിൽ വീണുപോകാതിരിക്കട്ടെയെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. കുട്ടികൾക്കു നടക്കേണ്ട വഴികൾ കാട്ടിക്കൊടുക്കാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ. അതു നമ്മുടെ മാത്രം ബാധ്യതയാണെന്നും.

    this clears my questions :-)

    Firefly

    ReplyDelete