ചരിത്രകാരന്മാരിൽ എം.ജി.എസ്.സാറിനോട് എക്കാലവും എനിക്ക് മമത കൂടുതലായിരുന്നു. സാറിന്റെ വിദ്യാർത്ഥിയായിരിക്കാനോ കേൾവിക്കാരനാകാനോ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. അപൂർവ്വം ലേഖനങ്ങളിലൂടെയും മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെയും മാത്രമാണ് പരിചയം. എങ്കിലും, കലാലയപാഠ്യപദ്ധതികളിൽ
ചരിത്രത്തിന്റെ ചർവ്വിതചർവ്വണം നിർവ്വഹിക്കുന്നവരേക്കാൾ എത്രയോ ഉയരങ്ങളിലാണ് അദ്ദേഹം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞു ഞാൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിരന്തരഗവേഷണത്തിന്റെ ഉല്പന്നങ്ങളാണ്. മറ്റാരും ശ്രമിക്കാത്ത വീക്ഷണകോണുകളിലൂടെ ചരിത്രത്തെ സമീപിക്കാനും തിരിച്ചറിഞ്ഞവ പ്രതിബദ്ധതയോടെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ബഹുമാനപ്പെട്ട എംജീയെസ് സാർ പറഞ്ഞ അഭിപ്രായങ്ങളും ഇടപെട്ട പ്രശ്നങ്ങളും എന്നെ അമ്പരപ്പിച്ചിരുന്നു. പുതിയ ചരിത്ര കമ്മീസാറുമാരോട് കലഹിച്ച് ദേശീയ പദവി അദ്ദേഹം പണ്ടേ ഉപേക്ഷിച്ചതാണ്. ശരിതന്നെ. പക്ഷേ, പലേ കാരണങ്ങൾ പറഞ്ഞ് ഇടതുപക്ഷത്തെ നിരന്തരം വിമർശിക്കുകയും പരോക്ഷമായി (അല്ലാതെയും) യൂഡീയെഫ്ഫിനെ പുകഴ്ത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ.... ഇടതുപക്ഷം മഹാന്മാരുടെ കൂട്ടമാണെന്ന് പ്രതികരണന് അഭിപ്രായമില്ല. പക്ഷേ, അക്ഷരം കൂട്ടിവായിച്ചാൽ മനസ്സിലാകുന്ന ചിലരൊക്കെ അവിടെയുണ്ട്! ഒന്നുമല്ലെങ്കിലും അവരുടെ കാലത്ത് സർവ്വകലാശാലാ വീസീമാരായി കണ്ടെത്തിയത് അനന്തമൂർത്തിയെയും കെ.എൻ.പണിക്കരെയും ബി.ഇഖ്ബാലിനെയും രാജൻ ഗുരുക്കളെയുമൊക്കെയല്ലേ? അല്ലാതെ, പത്തും ഗുസ്തിയുമായി നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെയും കോഴക്കാരുടെ അടിച്ചുതളിക്കാരെയും വിവരക്കേടിൽ പീയെച്ച്ഡീ എടുത്തവരെയുമൊന്നുമല്ലല്ലോ!
ഒടുവിൽ, പ്രിയപ്പെട്ട എംജീയെസ് സാറും ദേ പിണങ്ങിയിറങ്ങി പത്രദ്വാരാ കലഹിച്ചു നടക്കുന്നു.ഇതിനിടയിലെപ്പോഴോ ആശ്രിതവൽസലൻ അദ്ദേഹത്തെയും ഒരിടത്ത് പ്രതിഷ്ഠിച്ചു എന്നറിയുന്നത് ഇപ്പോഴാണ്. അപ്പോ, അതിനായിരുന്നല്ലേ ആ പഴയ വഴക്കുകൾ!
എനിക്ക് എംജീയെസ് സാറിനോട് ഒന്നേ പറയാനുള്ളൂ: ഇടതുവലതന്മാരുടെ കാലുതിരുമ്മൽ സാറിനു പറ്റിയതല്ല. ഈ ചെളിവാരിയേറുകളിൽ നിന്ന് സാർ മാറി നിൽക്കണം. എന്നിട്ട്, എങ്ങനെയെങ്കിലും സാറിന്റെ പ്രധാന പ്രബന്ധങ്ങളുടെയെങ്കിലും മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണം.കുറഞ്ഞപക്ഷം 'പെരുമാൾസ് ഓഫ് കേരള' എങ്കിലും. ചരിത്രവിദ്യാർത്ഥികൾക്ക് സാറിനെ എന്നെന്നും ആവശ്യമുണ്ട്. ഞങ്ങൾ കാത്തിരിക്കുന്നു.
ആചാര്യദേവോ ഭവ:!