ശ്രീമതി
സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച്
കാദർ കൊടുങ്ങല്ലൂർ നടത്തിയ രചനകളെപ്പറ്റി .
ശ്രീമതി സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച് ഖാദർ കൊടുങ്ങല്ലൂർ എഴുതിയതിൽ ഒരല്പം വാസ്തവമുണ്ട് : സാമാന്യം ഭേദപ്പെട്ട നിലയിൽ അക്ഷരത്തെറ്റുകൾ അതിൽ കാണുന്നുണ്ട് ! അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന ഖാദറിന്റെ അഭിപ്രായത്തോട് ഈയുള്ളവനും യോജിക്കുന്നു. മന:പൂർവ്വം ആരും അക്ഷരത്തെറ്റുകൾ പ്രദർശിപ്പിക്കില്ല. ടൈപ്പിങിലെ പിഴവുകൾ, ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ തിരുത്താനാവുമെങ്കിലും അല്ലാത്തവ ആരെങ്കിലും ചൂണ്ടിക്കാണിക്കും വരെ നാം തിരിച്ചറിയുക പോലുമില്ല. എഡിറ്ററുടെ അഭാവം ബ്ലോഗിന്റെ മേന്മയാണെന്നു നാം അവകാശപ്പെടുമ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അത് വലിയൊരു പരിമിതിയാണെന്നു സമ്മതിക്കേണ്ടിവരും. അതുകൊണ്ടാണ് ‘ദിനപ്പത്ര’ത്തിൽ നിരവധി രചനകൾ പ്രസിദ്ധീകരിച്ച ശ്രീമതിക്ക് ബ്ലോഗിൽ അക്ഷരത്തെറ്റുകൾ സംഭവിക്കുന്നത്. അതായത്, ബ്ലോഗിലെ രചനകൾ മികച്ചതാക്കുന്നതിന്റെ റിസ്ക് ബ്ലോഗർ ഒറ്റയ്ക്കു നേരിടേണ്ടി വരും. പത്രത്തിൽ എഴുതുമ്പോൾ ആ റിസ്ക് പത്രത്തിന്റെ എഡിറ്റർ നേരിട്ടുകൊള്ളും.
ബ്ലോഗിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നുവന്ന് സാബിറ സൂചിപ്പിച്ചതിൽ അസ്വാഭാവികതയില്ല. അച്ചടി മാധ്യമത്തിൽ എഴുതുമ്പോൾ, അത് വായിക്കപ്പെടുന്നു എന്നതിന് യാതൊരു തെളിവുമില്ല – നമുക്കങ്ങനെ ഗമ നടിക്കാമെങ്കിലും. ബ്ലോഗിലാകട്ടെ, എന്തെങ്കിലും തെളിവിനു സാധ്യതയുണ്ട്. കമന്റുകളെ തെളിവായി പരിഗണിച്ചാൽ, അവയുടെ എണ്ണം കൂട്ടാൻ ബ്ലോഗർ പാടുപെടേണ്ടി വരും. എണ്ണം കൂടുന്നത് പോസ്റ്റിന്റെ മികവുകൊണ്ടാണോ, മറ്റേതെങ്കിലും വിധത്തിലാണോ എന്നതൊക്കെ ചിന്തിക്കേണ്ടതു തന്നെ.
അക്ഷരത്തിരുത്തലുകളോട് സാബിറ സ്വീകരിച്ച സമീപനമെന്തു തന്നെയായാലും, അവരെ അസഭ്യം പറയുന്ന ഖാദർ കൊടുങ്ങല്ലൂരിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അച്ചടിമഷി പോലും പുരണ്ട തന്റെ വാക്കുകൾ അത്ര നിസ്സാരമല്ലെന്ന ഭാവം സാബിറയ്ക്കുണ്ടാവാം. ആയിക്കോട്ടെ. പക്ഷേ, മറുപടിയായി സ്വന്തം നാടിന്റെ കുപ്രസിദ്ധിയെ ഓർമ്മിപ്പിക്കും വിധത്തിൽ മലിന വചനങ്ങൾ എഴുതിവിടുന്നത് അപലപനീയമാണ്. അമ്മദൈവത്തെ അശ്ലീല പദങ്ങളാൽ അഭിഷേകം ചെയ്യുന്ന ആ സംസ്കാരം അദ്ദേഹത്തിൽ രൂഢമൂലമാണെന്നു തോന്നുന്നു. സത്യത്തിൽ, ഉത്തരം മുട്ടിയപ്പോൾ വസ്ത്രമുയർത്തി സ്വന്തം ഗോപ്യജുഗുപ്സതകൾ പ്രദർശിപ്പിച്ച് സന്ദർഭത്തെ മലീമസമാക്കിയത് ശ്രീമാൻ കൊടുങ്ങല്ലൂരാണ്. കോട്ടും സ്യൂട്ടും കണ്ഠകൌപീനവുമൊന്നുമല്ലല്ലോ സംസ്കാരത്തിന്റെ തെളിവുകൾ.
കയ്യിൽ കാശായിക്കഴിയുമ്പോൾ സാംസ്കാരിക നായകത്വത്തിനു പുറപ്പെടുന്ന കഥാപാത്രത്തെ ഏതു സിനിമയിലാണു കണ്ടതെന്ന് ഓർക്കുന്നില്ല. ഹൈസൊസൈറ്റിക്കൊച്ചമ്മമാർക്ക് ചെറ്റപ്പുരകളെ സേവിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന് വീക്കേയെൻ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. പക്ഷേ, കാശു വാരിയെറിഞ്ഞു വാങ്ങുന്ന സാംസ്കാരിക നായകപ്പട്ടുകൊണ്ട് മനസ്സിന്റെ മലിനത മറച്ചുവയ്ക്കാനാവില്ല. നിവർന്നു നിന്നു മറുപടി പറഞ്ഞ പെണ്ണിനെ, ‘അടിയുടുപ്പു പൊക്കി ദുർഗന്ധം പരത്തിയവൾ’ എന്നു വിശേഷിപ്പിക്കുന്ന മനുഷ്യന്റെ ‘ഹൃദയപൂർവ്വമായ അടുപ്പ’ങ്ങളെ നാം സംശയിക്കേണ്ടിയിരിക്കുന്നു.
ബൂലോകം തെളിനീർപ്പുഴയാണെന്ന മിഥ്യാധാരണയൊന്നും ഈയുള്ളവനില്ല. സാദാ ലോകത്തുള്ള സർവ്വതരം ജീവികളും ബൂലോകത്തിലും ഉണ്ടാകും. എങ്കിലും, നേരിട്ടു പറഞ്ഞാൽ ശരീരക്ഷതം സംഭവിപ്പിക്കുന്ന അസഭ്യഭാഷണങ്ങൾക്കും കഴുതക്കാമങ്ങൾ നാറ്റൻപ്പാട്ടു പാടിക്കരഞ്ഞു തീർക്കുന്നതിനും ബ്ലോഗിനെ വേദിയാക്കാതിരുന്നെങ്കിൽ നന്നായിരുന്നു.
ഇത്രയുമെഴുതിയതിന് എന്റെ മേൽ സ്വന്തം മനോമലിനതകൾ കൊടുങ്ങല്ലൂരാൻ ഛർദ്ദിച്ചിടുമെന്ന് എനിക്കുറപ്പാണ്. മസാലയ്ക്ക് ഒരു പെണ്ണിനെയും ചേർക്കുമായിരിക്കും.